banner

ചേർത്തലയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരീ ഭര്‍ത്താവ് അറസ്റ്റിൽ.

ആലപ്പുഴ / ചേര്‍ത്തല : കടക്കരപ്പള്ളിയില്‍ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന സഹോദരി ഭര്‍ത്താവ് പിടിയില്‍. മരിച്ച ഹരികൃഷ്ണയുടെ സഹോദരീ ഭര്‍ത്താവായ രതീഷിനെയാണ് പൊലീസ് പിടികൂടിയത്.
ശനിയാഴ്ച രാത്രിയില്‍ ചെങ്ങണ്ടയിലെ ബന്ധു വീട്ടില്‍ നിന്നാണ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കടക്കരപ്പള്ളി അഞ്ചാം വാര്‍ഡില്‍ പുത്തന്‍കാട്ടില്‍ രതീഷാണ് (ഉണ്ണി 35) അറസ്റ്റിലായത്.
കടക്കരപ്പള്ളി പത്താം വാര്‍ഡില്‍ തളിശ്ശേരിതറ ഉല്ലാസ് സുവര്‍ണ ദമ്ബതികളുടെ മകളും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താത്കാലിക നഴ്‌സുമായ ഹരികൃഷ്ണയാണ് (25) കൊല്ലപ്പെട്ടത്. ഹരികൃഷ്ണയുടെ ജ്യേഷ്ഠസഹോദരി നീതുവിന്റെ ഭര്‍ത്താവാണ് രതീഷ്. വെള്ളിയാഴ്ച രാത്രി എട്ടു മണിക്കുശേഷമായിരുന്നു കൊലപാതകം നടന്നത്. ചെങ്ങണ്ടയിലുള്ള ബന്ധുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞ രതീഷ് ഇന്നലെ വൈകിട്ട് ഏഴു മണിയോടെ പിടിയിലായി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഹരികൃഷ്ണയെ ചേര്‍ത്തല തങ്കി കവലയില്‍ നിന്ന് രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ നീതുവിന് രാത്രി ഡ്യൂട്ടിയായതിനാല്‍ വീട്ടിലുണ്ടായിരുന്നില്ല. ഏഴും ഒന്‍പതും മാസം പ്രായമുള്ള മക്കളെ രതീഷ് കുടുംബവീട്ടിലേക്കു മാറ്റിയിരുന്നു. വീട്ടിലെത്തിയ ഹരികൃഷ്ണയും രതീഷും തമ്മില്‍ വഴക്കുണ്ടായി.
മറ്റൊരു യുവാവുമായുള്ള ഹരികൃഷ്ണയുടെ ബന്ധമായിരുന്നു കാരണം. മുഖത്ത് അടിയേറ്റ ഹരികൃഷ്ണ തലയടിച്ചു വീണു. പിന്നീട് ശ്വാസം മുട്ടിച്ച്‌ മരണം ഉറപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുറ്റത്തേക്ക് മൃതദേഹം വലിച്ചിറക്കിയെങ്കിലും മഴ പെയ്തതോടെ തിരികെ വീട്ടിലേക്ക് വലിച്ചുകയറ്റിയശേഷം രതീഷ് മുങ്ങുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Post a Comment

0 Comments