banner

കൊല്ലത്ത് ക്യാൻസർ ബാധിതയായ കിടപ്പു രോഗിയുടെ വീട്ടിൽ മോഷണം; മോഷണം പോയത് ആറ് ലക്ഷത്തോളം രൂപാ.

ഇരവിപുരം : ക്യാൻസർ ബാധിതയായ കിടപ്പു രോഗിയുടെ ചികിത്സക്കായി അലമാരയിൽ സൂക്ഷിച്ചിരുന്ന ആറു ലക്ഷം രൂപാ മോഷണം പോയി. കഴിഞ്ഞ ഒരാഴ്ച മുമ്പ് ഇവിടെ നിന്നും അഞ്ചു പവൻ മോഷണം പോയതിന് പിന്നാലെയാണ് ഇപ്പോൾ പണവും അപഹരിക്കപ്പെട്ടത്. വാളത്തുംഗൽ ചിറ വയൽ തൈക്കാവിന് സമീപം സമത്വംനഗർ 82 തൊടിയിൽ വീട്ടിൽ പരേതനായ ഷെരീഫിന്റെ ഭാര്യ ലത്തീഫാ ബീവി (63)ന്റെ പണമാണ് വീട്ടിൽ നിന്നുംമോഷണം പോയത്. മയ്യനാട് വെള്ള മണൽ സ്കൂളിൽ പൂണായിരുന്ന ഇവർ റിട്ടയർ ചെയ്തപ്പോൾ കിട്ടിയ പണവും, പെൻഷനും, വീട്ടുവേലയിലൂടെയും പലരും ചികിൽസക്കായി സഹായിച്ച പണവും കവറിലാക്കി തുണിയിൽക്കെട്ടി അലമാരയിൽ തുണികൾക്കിടയിൽ വച്ചിരിക്കുകയായിരുന്നു.പുലർച്ചേ മദ്രസ്സയിലെ ഓൺലൈൻ ക്ലാസ്സിനായി ഇവരുടെ മകളുടെ മക്കൾ ഉണർന്ന് ഇവരെവിളിച്ചുണർത്താനെത്തിയപ്പോഴാണ് അലമാര തുറന്നു കിടക്കുന്നത് കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം മോഷണം പോയതായി അറിയുന്നത്.തിരുവനന്തപുരം ആർ.സി.സി.യിൽ ക്യാൻസർ സംബന്ധിച്ച ഓപ്പറേഷന് വിധേയമായ ഇവരുടെ കാൽ മുട്ടിന്റെ ഓപ്പറേഷനു വേണ്ടിയും, പാലക്കാട് താമസിക്കുന്ന ഒരു മകളുടെ മകളുടെ വിവാഹത്തിനായി നൽകുന്നതിനായും സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്.ഇരവിപുരം പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് വനിതാഎസ് ഐ. അനുരൂപയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി വിവരശേഖരണം നടത്തുകയും സംഭവം നടന്ന വീട്ടിൽ ഉണ്ടായിരുന്നവർ സ്റ്റേഷനിലെത്തുവാൻ നിർദേശിക്കുകയും ചെയ്തു.സംഭവത്തെക്കുറിച്ച് ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments