banner

കോഹ്‌ലി- ആന്‍ഡേഴ്സണ്‍ പോരില്‍ ജയം ആർക്ക്?, മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ പറയുന്നു

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ വാശിയേറിയ വ്യക്തിഗത പോരാട്ടമായിരിക്കും ലോകത്തെ മുന്‍നിര ബാറ്റ്സ്മാനും ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിയും ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്സനും തമ്മിലെ മുഖാമുഖം. ഇംഗ്ലണ്ടില്‍ രണ്ടു പരമ്പരകളില്‍ നേര്‍ക്കുനേര്‍ നിന്നപ്പോള്‍ ഓരോ തവണവീതം ഇരുവരും ആധിപത്യം നേടി. ഇത്തവണ ആരാവും വിജയിയെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രയിം സ്വാന്‍ പറയുന്നു.

ആന്‍ഡേഴ്സനുമായുള്ള മത്സരത്തില്‍ ഇക്കുറി വിരാട് കോഹ്ലി വിജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ തവണത്തെ പരമ്പരയില്‍ പൂര്‍ണമായും വിരാട് ആധിപത്യം പുലര്‍ത്തി. എന്നിട്ടും ഓഹ്.. ജിമ്മി ആന്‍ഡേഴ്സണ്‍ ഒരു രസത്തിന് കോഹ്ലിയെ ഔട്ടാക്കി, ഇംഗ്ലണ്ടില്‍ കോഹ്ലിയെ പുറത്താക്കുന്നത് ആന്‍ഡേഴ്സന് ഒരു രസമായിരുന്നു എന്നൊക്കെ പറയുന്നത് ലജ്ജാകരമാണ്. കോഹ്ലി അതില്‍ നിന്ന് മുന്നോട്ടുപോയി. ഒരുപരിധി വരെ കോഹ്ലി തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തി. എങ്ങനെയായാലും ആന്‍ഡേഴ്സന് മുന്നില്‍ കോഹ്ലി കീഴടങ്ങിയില്ല. ഇംഗ്ലണ്ടില്‍ കോഹ്ലി തലയുയര്‍ത്തി നിന്നു- സ്വാന്‍ പറഞ്ഞു.

ഇംഗ്ലണ്ടിലെ ബാറ്റിംഗിന്റെ വീഡിയോകള്‍ കോഹ്ലി കാണുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഇംഗ്ലീഷ് ആക്രമണ നിരയ്ക്കെതിരെ നടപ്പിലാക്കിയ ബാറ്റിംഗ് ടെക്നികള്‍ കോഹ്ലി ഓര്‍ക്കുന്നുണ്ടാവാം. ലോകത്ത് എവിടെയായാലും ഏതു സമയത്തായാലും കോഹ്ലി ധാരാളം റണ്‍സ് നേടുമെന്നതില്‍ സംശയമില്ലെന്നും സ്വാന്‍ കൂട്ടിച്ചേര്‍ത്തു.

2014ലെ ടെസ്റ്റ് പരമ്പരയിലാണ് കോഹ്ലിയും ആന്‍ഡേഴ്സനും തമ്മിലെ മത്സരം ശ്രദ്ധ നേടിയെടുത്തത്. ആ പരമ്പരയില്‍ അഞ്ച് തവണ ആന്‍ഡേഴ്സന്റെ പന്തില്‍ കോഹ്ലി പുറത്തായി. എന്നാല്‍ 2018ല്‍ സീരിസില്‍ മൂന്നു സെഞ്ച്വറികള്‍ കുറിച്ച കോഹ്ലി ശക്തമായി തിരിച്ചുവന്നു.

Post a Comment

0 Comments