banner

ഭാര്യയായി അഭിനയിച്ച് കിടപ്പറദൃശ്യം പകർത്തി ഭീഷണി, വ്യവസായിയായ മധ്യവയസ്കന് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ; രണ്ട് യുവതികൾ അടക്കം നാല് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് : കൊച്ചിയിലെ വ്യവസായി ആയ മധ്യവയസ്കനെ ഹണിട്രാപ്പിൽ പെടുത്തി ലക്ഷങ്ങൾ തട്ടിയ സംഘം അറസ്റ്റിൽ. രണ്ട് യുവതികൾ അടക്കം നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നായമ്മാർമൂല സ്വദേശിനി സാജിദ, ഉദുമ സ്വദേശി ഉമ്മർ, ഭാര്യ ഫാത്തിമ, കണ്ണൂർ ചെറുതാഴത്ത് സ്വദേശി ഇഖ്ബാൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം കടവന്ത്ര സ്വദേശി സത്താർ നൽകിയ പരാതിയിലാണ് ഹൊസ്ദുര്‍ഗ് എസ്‌ ഐ കെ പി സതീശന്‍ അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

ഉമ്മർ-ഫാത്തിമ ദമ്പതികളുടെ മകളാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സാജിദയെന്ന യുവതിയെ കഴിഞ്ഞ മാസം രണ്ടിനായിരുന്നു സത്താർ വിവാഹം കഴിച്ചത്. വിവാഹിതനും മക്കളുമുള്ള സത്താറിന് സാജിദയെ മുൻപ് പരിചയമുണ്ടായിരുന്നു. സാജിദയെ സത്താറിന് വിവാഹം കഴിക്കാൻ താൽപ്പര്യം ഉണ്ടെന്ന് മനസിലാക്കിയ ഇക്‌ബാൽ സത്താറുമായി സംസാരിച്ച് സാജിദയുടെ മാതാപിതാക്കളെ കാണാമെന്ന് ഉറപ്പ് നൽകി. സാജിദയുടെ മാതാപിതാക്കളായി ഉമ്മറും ഫാത്തിമയും അഭിനയിച്ചു. സാജിദയെ സത്താറിന് വിവാഹം ചെയ്ത് കൊടുത്തശേഷം ഇരുവരെയും കല്ലഞ്ചിറയിലെ വാടക വീട്ടിൽ താമസിപ്പിക്കുകയായിരുന്നു.

സത്താറിന് വേറെ ഭാര്യയും മക്കളുമുണ്ടെന്ന് അറിയാവുന്ന പ്രതികൾ ഇതുവെച്ച് പദ്ധതി തയ്യാറാക്കി. കല്യാണദിവസം മുതൽ സാജിദ സത്താറുമായുള്ള കിടപ്പറ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. ഇത് സത്താർ അറിഞ്ഞില്ല. പിന്നീട് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു പ്രതികൾ ചെയ്തത്ക. ഭാര്യയും മക്കളും ഇക്കാര്യം അറിയുമെന്ന ഭയത്താൽ സത്താർ നാല് ലക്ഷം രൂപയും എട്ട് പവൻ തൂക്കം വരുന്ന സ്വർണമാലയും സാജിദയ്ക്ക് നൽകുകയായിരുന്നു. എന്നാൽ വീണ്ടും ലക്ഷങ്ങൾ ആവശ്യപ്പെട്ടതോടെ സത്താർ പോലീസിൽ പരാതി നൽകുകയായിരുന്നു.

നേരത്തെയും സാജിദ അടക്കമുള്ള പ്രതികൾ ഹണിട്രാപ്പിൽ നിരവധി തട്ടിപ്പുകൾ നടത്തിയിരുന്നതായി പോലീസ് പറയുന്നു. വിവാഹം കഴിച്ച് കിടപ്പറ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുന്നത് ആദ്യത്തെ സംഭവമാണെന്നും പോലീസ് പറയുന്നു. മുന്‍സംഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി മധ്യവയസ്‌കരെ കല്യാണം കഴിച്ചാണ് പുതിയ ബ്ലാക്ക്‌മെയില്‍ രീതികള്‍ ഇവര്‍ പുറത്തെടുത്തത്. അപമാന ഭാരത്താലാണ് പലരും ഇവർക്കെതിരെ പരാതി നൽകാൻ തയ്യാറാകാത്തതെന്നാണ് വിവരം.

Post a Comment

0 Comments