banner

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റിൽ

പാലക്കാട് : ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലുണ്ടശ്ശേരി കാവില്‍പാടം രാജേഷിന്റെ ഭാര്യ ആതിരയുടെ (27) മരണത്തെ തുടർന്നാണ് സുഹൃത്തായ കല്ലുവഴി വാളക്കോട്ടില്‍ ശരത് (27) അറസ്റ്റിലായത്. 

തന്റെ മരണത്തിന് ഉത്തരവാദി ശരത്താണെന്നും, പണയം വെയ്ക്കാനായി വാങ്ങിയ സ്വര്‍ണം തിരികെ നല്‍കിയില്ലെന്നും ആതിര ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു, തുടർന്നാണ് അറസ്റ്റ്.

ഈ കഴിഞ്ഞ 26നാണ് ആതിരയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ പഠന കാലം മുതല്‍ ഒരേ ക്ലാസില്‍ പഠിച്ച സുഹൃത്തുക്കളായിരുന്നു മരിച്ച ആതിരയും അറസ്റ്റിലായ ശരത്തും. ഈ സൗഹൃദത്തിൻ്റെ അടിസ്ഥാനത്തിലാണ്  ആതിരയുടെ ആറര പവന്‍ സ്വര്‍ണം ശരത് പണയം വയ്ക്കാന്‍ വാങ്ങിയത്. എന്നാല്‍ ഇത് പിന്നീട് തിരിച്ചു നല്‍കിയില്ല. നിരന്തരം ചോദിച്ചെങ്കിലും ശരത്ത് കൈയൊഴിയുകയായിരുന്നു. വിവാഹ സമയത്ത് കൊണ്ടു വന്ന സ്വര്‍ണത്തെക്കുറിച്ച് വീട്ടുകാര്‍ ചോദിക്കുമെന്ന് ഭയന്നാണ് ആതിര ജീവനൊടുക്കിയത്.

ബൈക്കില്‍ യാത്ര ചെയ്തു മാലപൊട്ടിക്കല്‍ നടത്തിയത് ഉള്‍പ്പെടെ നിരവധി മോഷണക്കേസുകള്‍ ശരത്തിന്റെ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഉണ്ട്. എന്നാല്‍ ഈ വിവരം ആതിരയ്ക്ക് അറിയില്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ആതിരയുടെ ആത്മഹത്യകുറിപ്പിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശരത്ത് പിടിയിലായത്.

ശ്രീകൃഷ്ണപുരം എസ് ഐ കെ വി സുധീഷ് കുമാറും സംഘവും ആണ് ശരത്തിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യം ചെയ്തതോടെ ഇയാള്‍ സ്വര്‍ണം വാങ്ങിയ കാര്യവും ആതിരയെ ഭീഷണിപ്പെടുത്തിയ കാര്യവും സമ്മതിച്ചു. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ശരത്തിനെതിരെ പൊലീസ് കേസ് എടുത്തത്.

Post a Comment

0 Comments