banner

കൊവിഡ് വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. യഥാര്‍ത്ഥ വസ്തുത അറിയാവുന്നവര്‍ തന്നെയാണ് കുപ്രചാരണക്കിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള മാതൃക തെറ്റാണെന്നാണ് ആരോപണം. അങ്ങനെയെങ്കില്‍ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടത് എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ ജനങ്ങളുടെ സഹകരണം അട്ടിമറിക്കാനാണ് നീക്കം നടക്കുന്നത്.

കേരളത്തില്‍ ഓക്‌സിജന്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ല. സെറോ പ്രിവലെന്‍സ് സര്‍വേകളില്‍ ഏറ്റവും കുറവ് രോഗബാധ കേരളത്തിലാണ്. സംസ്ഥാനത്തിന്റെ കഴിവിലും ഉപരിയായി പ്രവര്‍ത്തിച്ചത് വീഴ്ചയെങ്കില്‍ അതില്‍ അഭിമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രണ്ടാംതരം​ഗം കേരളത്തിൽ എത്തിയത് വൈകിയാണ്. സംസ്ഥാനത്ത് ജനസാന്ദ്രതയും അധികമാണ്. ഇതൊന്നും അറിയാത്തവരല്ല വിമർശകരെന്നും ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് മഹാമാരിക്കെതിരായ ഏറ്റവും ഫലപ്രദമായ പ്രതിരോധം സമ്പൂർണ വാക്സിനേഷൻ ആണെന്നും അത് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ് എന്നതും അറിയാവുന്നവർ അതൊക്കെ മറച്ചുവച്ച് ബോധപൂർവം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിവരുന്ന അകമഴിഞ്ഞ സഹകരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്നാം തരം​ഗത്തെ നേരിടാനുള്ള ഇടപെടലുകൾ സർക്കാർ നടപ്പാക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പീഡിയാട്രിക് ഐസിയുകളിലെ കിടക്കകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തുടക്കമിട്ടിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും പീഡിയാട്രിക് ഐസിയു വാർഡുകൾ ഒരുക്കുന്നതിനും തുടക്കമിട്ടിട്ടുണ്ട്.

തദ്ദേശീയമായി വാക്സിൻ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തുന്നുണ്ട്. അനാവശ്യ വിവാദങ്ങൾക്ക് ചെവി നൽകി ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്താൻ സർക്കാർ ആ​ഗ്രഹിക്കുന്നില്ലെന്നും ലേഖനത്തിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി. ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ നിന്നും ഒരിഞ്ച് പോലും സർക്കാർ പുറകോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments