banner

സംസ്ഥാനത്ത് മാളുകൾ തുറന്നു

തിരുവനന്തപുരം : ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കേരളത്തില്‍ മാളുകള്‍ തുറന്നു. ആഴ്ചയില്‍ 6 ദിവസം രാവിലെ 7 മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തനസമയം. പരിഷ്കരിച്ച കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ആളുകള്‍ക്കു പ്രവേശനം. മാളുകളുടെ അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല.

കോവിഡിന്റെ രണ്ടാം തരംഗം സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്കു‌ശേഷമാണ് സംസ്ഥാനത്തെ ഷോപ്പിങ് മാളുകള്‍ വീണ്ടും പൂര്‍ണമായും തുറന്നത്. മാളുകള്‍ക്ക് അകത്തുള്ള അവശ്യവസ്തുകള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ നേരത്തേ തുറന്നിരുന്നു. മാളിനുള്ളില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന നിബന്ധന മാറ്റി.

പ്രവേശന കവാടത്തിലെ പരിശോധനയ്ക്ക് ശേഷമാണ് ആളുകളെ അകത്തേക്ക് കയറ്റുന്നത്. ഓണവിപണി ലക്ഷ്യമിട്ട് തുണിത്തരങ്ങള്‍ക്കും മറ്റും ആകര്‍ഷണീയമായ ഓഫറുകൾ പല മാളുകളിലും സജ്ജമാക്കി. അവധി ദിവസങ്ങളിലാണ് തിരക്ക് പ്രതീക്ഷിക്കുന്നത്.

Post a Comment

0 Comments