banner

കാണാതായ വീട്ടമ്മയെ കോയമ്പത്തൂരിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട് : ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വീട്ടമ്മയെ കോയമ്പത്തൂര്‍ ഗാന്ധിപുരത്തെ ലോഡ്ജ് മുറിയില്‍ വിഷം ഉള്ളില്‍ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന മുസ്തഫ എന്നയാള്‍ കൈ ഞരമ്പ് മുറിച്ചനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച ഉച്ചയോടെയാണ് രണ്ടുപേരെയും ലോഡ്ജ് മുറിയില്‍ കണ്ടത്. ജൂലായ് 19 മുതലാണ് പൊക്കുന്ന് മേലെ പെരിങ്ങാട്ട് ബിന്ദു(45)വിനെ കാണാതായതായി പന്തീരാങ്കാവ് പോലീസിന് പരാതി ലഭിക്കുന്നത്. ബിന്ദുവിന്റെയും മുസ്തഫയുടെയും ഫോണില്‍ ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് ബിന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ വിവരംലഭിക്കുന്നത്.

ജൂലായ് 26നാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജിവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മറ്റുനടപടിക്രമങ്ങളിലേക്ക് കടക്കും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

ബിന്ദുവിന്റെ ബന്ധുക്കളും പന്തീരാങ്കാവ് പോലീസും സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അതിനുശേഷം മാത്രമേ അറിയാനാകൂവെന്ന് പന്തീരാങ്കാവ് എസ്.ഐ. ടി.വി. ധനഞ്ജയദാസ് പറഞ്ഞു.

പൊക്കുന്നില്‍ വീടുപണി നടക്കുന്നതിനാല്‍ ബിന്ദുവും കുടുംബവും കൈമ്പാലത്തിനടുത്താണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ഏഴുവയസ്സുള്ള ഒരു മകനുണ്ട്. ബാലുശ്ശേരി സ്വദേശിയായ മുസ്തഫ കാക്കൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.

Post a Comment

0 Comments