banner

മുഖ്യമന്ത്രിക്കെതിരെ ലഘുലേഖ; പൊലീസ് കേസെടുത്തു, വിതരണം ചെയ്തത് ആയുധധാരികൾ

കല്‍പ്പറ്റ : വയനാട്ടില്‍ വെള്ളമുണ്ടയ്‌ക്ക് സമീപം തൊണ്ടര്‍നാട് പെരിഞ്ചേരിമലയില്‍ ആയുധധാരികളായ കമ്മ്യൂണിസ്റ്റ് ഭീകരരെത്തി ലഘുലേഖകള്‍ വിതരണം ചെയ്ത സംഭവത്തില്‍ തൊണ്ടര്‍നാട് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പെരിഞ്ചേരിമല വനവാസി കോളനിയില്‍ നാലംഗ സായുധ സംഘം എത്തിയെന്നാണ് നാട്ടുകാര്‍ പോലീസില്‍ അറിയിച്ചത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘമാണ് കോളനിയിലെത്തിയത്. സംഘം ഇവിടുത്തെ രണ്ട് വീടുകളില്‍ കയറുകയും മുദ്രാവാക്യം മുഴക്കി ലഘുലേഖകള്‍ വിതരണം ചെയ്യുകയുമായിരുന്നു.

ഇതിന് പുറമെ പ്രദേശത്തെ ഇലക്ട്രിക് പോസ്റ്റുകളിലും പോസ്റ്ററുകള്‍ പതിപ്പിച്ച ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് പോസ്റ്ററുകളിലുള്ളത്. കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും, പിണറായി മരണത്തിന്റെ വ്യാപാരിയാണെന്നും പോസ്റ്ററില്‍ പറയുന്നു.

‘മിസ്റ്റര്‍ പിണറായി വിജയന്‍ നിങ്ങള്‍ കേരളം കണ്ട ഏറ്റവും നരഭോജിയായ മുഖ്യമന്ത്രിയാണ്. നിങ്ങളെ ഇനി സോഷ്യല്‍ ഫാസിസ്റ്റ് എന്നോ, മുണ്ടുടുത്ത മോദിയെന്നോ ആരും വിളിക്കില്ല. നിങ്ങള്‍ മനുഷ്യന്റെ കരള്‍ കൊത്തിവലിക്കുന്ന കഴുകനാണ്. നിങ്ങള്‍ മരണത്തിന്റെ വ്യാപാരിയാണ്’ പോസ്റ്ററില്‍ കുറിയ്‌ക്കുന്നു.

സി പി ഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഭീകരരായ ചന്ദ്രു, ജയണ്ണ, സുന്ദരി, ലതി എന്നിവരാണ് കോളനിയിലെത്തിയതെന്നാണ് വിവരം. പോലീസ് തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന് പിന്നാലെ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments