banner

പൂർണ ഗർഭിണി ഉൾപ്പെടുന്ന ആറോളം പേരെ പൊലീസ് സംഘം വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി

ആലപ്പുഴ : അമ്പലപ്പുഴയിൽ പൂർണ ഗർഭിണിയെ ഉൾപ്പെടെ പോലീസ് വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. കരൂർ സ്വദേശി മഹേഷിന്റെ ഭാര്യ രാജി (28), ബന്ധു കരൂർ ഐവാടിശേരിയിൽ സിന്ധു (57), സിന്ധുവിന്റെ മകൻ സനീഷ് (32), ഐവാടിശേരിയിൽ ശരത് (26), കരൂർ കണിയാംപറമ്പിൽ അജിത്ത് (33) , രാഹുൽ (28) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം.

ഓണാഘോഷ പരിപാടിയ്‌ക്കിടെയാണ് മർദ്ദനമേറ്റതെന്ന് ഇവർ ജില്ലാ പോലീസ് മേധാവിയ്‌ക്ക് നൽകിയ പരാതിയിൽ പറയുന്നു. മഹേഷിന്റെ കുടുംബവും ചില അയൽക്കാരും ബന്ധുക്കളും ചേർന്ന് രാത്രി ഓണം ആഘോഷിക്കുകയായിരുന്നു. ഇതിനിടെ അവിടേക്ക് എത്തിയ എട്ടോളം പോലീസുകാർ മർദ്ദിക്കുകയായിരുന്നു. ഒൻപത് മാസം ഗർഭിണിയായ രാജിയ്‌ക്കും മർദ്ദനമേറ്റെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

അതേസമയം പരിസരവാസികളുടെ പരാതിയെ തുടർന്നാണ് സ്ഥലത്ത് എത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ അനുമതിയില്ലാതെ ഉച്ചഭാഷിണി പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നു. തുടർന്ന് വീട്ടിലെത്തി ഉച്ചഭാഷിണികൾ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ ഒരു സംഘം ഇത് തടയുകയും സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു. ആരെയും മർദ്ദിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് ആറ് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Post a Comment

0 Comments