banner

'നിയന്ത്രണങ്ങൾ ഒറ്റയടിക്ക് ഒഴിവാക്കാനാകില്ല'; ഉടനടി മാറ്റമുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങള്‍ മാറ്റില്ലെന്ന് സര്‍ക്കാര്‍. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയെവെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നിയന്ത്രണങ്ങള്‍ സുപ്രീം കോടതി വിധി കൂടി പരിഗണിച്ചാണ്. കടകളില്‍ പോകുന്നതിന് ഒരു ഡോസ് വാക്‌സിന്‍ ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ തുടരുമെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്ന നിയന്ത്രണങ്ങളെ സഭയില്‍ ന്യായീകരിച്ച മന്ത്രി ഇതില്‍ നിന്നും പിന്നോട്ടില്ലെന്നും വ്യക്തമാക്കി. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണ്. ജനങ്ങളുടെ ജീവനും ജീവനോപാധിയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. പെരുന്നാളിന് ഇളവ് നല്‍കിയതിനെതിരായ സുപ്രീം കോടതി ഉത്തരവ് കൂടി പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍. പരമാവധി ആളുകള്‍ക്ക് ഉടന്‍ വാക്‌സിന്‍ നല്‍കും. ഒറ്റയടിക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ ആകില്ലെന്നും ഇതെല്ലാം പരിഗണിച്ചുള്ള തീരുമാനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി പ്രതിപക്ഷത്തിന്റെ പിന്തുണയും തേടി. 

എന്നാല്‍, കടയില്‍ പോകുന്നതിന് നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയേണ്ടവരെ പുറത്തിറക്കുന്നതാണെന്ന് വിഡി സതീശന്‍ കുറ്റിപ്പടുത്തി. ഒരു ഡോസ് വാക്‌സിന്‍ എടുത്ത 42 ശതമാനം പേരില്‍ ഭൂരിപക്ഷവും 60 ന് മുകളിലുള്ളവരാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന ജനങ്ങള്‍ക് 500 രൂപ മുടക്കി ആര്‍ടി പിസിആര്‍ എടുത്താലെ കടയില്‍ പോകാന്‍ കഴിയു..പുതിയ ഉത്തരവിലൂടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ച് സര്‍ക്കാര്‍ ജനങ്ങളെ പരിഹസിക്കുകയാണ്.. നിയന്ത്രണങ്ങളുടെ പേരില്‍ സ്ത്രീകള്‍ക്കെതിരെ ഉള്‍പ്പെട പൊലീസ് നടത്തുന്ന അതിക്രമങ്ങളെയും പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. 

അതിനിടെ, പുതുക്കിയ കൊവിഡ് മാര്‍ഗനിര്‍ദേശത്തിലെ അശാസ്ത്രീയതകളും ഏറെയാണെന്ന ആക്ഷേപം വ്യാപകമായ സാഹചര്യത്തില്‍ കടകളില്‍ എത്താന്‍ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഇന്നും കര്‍ശനമായി നടപ്പാക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അരി വാങ്ങാന്‍ പോകാനും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന തരത്തിലുള്ള നിബന്ധനയ്‌ക്കെതിരെ വിമര്‍ശനം ശക്തമാവുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നിര്‍ദേശം. ഏതൊക്കെ ഇടങ്ങള്‍ അടച്ചിടണം എന്നതിലും ആശയക്കുഴപ്പം തുടരുകയാണ്. നിബന്ധനകള്‍ ലഘൂകരിക്കണമെന്ന് വ്യാപാരികളുടെ സംഘടനയും ആവശ്യപ്പെട്ടു. സ്ഥാപനങ്ങളില്‍ എത്തുന്നവരോട് വാക്‌സിനെടുത്തോ എന്ന് ചോദിക്കാന്‍ കഴിയില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാവ് ടി നസറുദ്ദീന്‍ പ്രതികരിച്ചു. സാമ്പത്തിക ചിലവുള്ള നടപടി അംഗീകരിക്കാന്‍ കഴിയില്ല. വ്യാപാരികളുടെ പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ടി നസറുദ്ദീന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments