banner

രണ്ടാം പിണറായി സർക്കാരിന് ഇന്ന് നൂറ് ദിനങ്ങളുടെ നിറവ്

തിരുവനന്തപുരം : ചരിത്രം കുറിച്ച് അധികാരത്തിലേറിയ പിണറായി വിജയന്‍ സര്‍ക്കാര്‍ ഇന്ന് 100 ദിവസം പൂര്‍ത്തിയാക്കുകയാണ്. 91 സീറ്റില്‍ നിന്ന് 99 സീറ്റിലേക്ക് വര്‍ദ്ധിപ്പിച്ചാണ് രണ്ടാം തവണ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. മേയ് 27 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞയില് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. നിലവിലുണ്ടായിരുന്ന മന്ത്രിസഭയെ പരിഗണിക്കാതെ യുവാക്കളെയും പുതമുഖങ്ങളെയും ഉള്‍പ്പെടുത്തി പുതിയ ഒരു മന്ത്രിസഭ. പിണറായി വിജയന്റെ ആത്മവിശ്വാസമായിരുന്ന എന്ന് വേണം പറയാന്‍.

തുടര്‍ ഭരണം എന്ന നേട്ടം സ്വന്തമാക്കാന്‍ ഒരുപാട് താര്യങ്ങള്‍ സഹായിച്ചെങ്കിലും കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പ് നടത്തിയ സേവനങ്ങളും പ്രതിരോധമായിരുന്നു എടുത്ത് പറയേണ്ടത്. മറ്റ് സംസ്ഥാനങ്ങളുമായി താമരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ പ്രതിരോധം എന്നും മികച്ച് നില്‍ക്കുന്നതായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പടെ കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ അഭിനന്ദിച്ചു. കൃത്യമായ നിലപാടുകളും ശരിയായ തീരുമാനങ്ങളും പിണറായി വിജയന്‍ സര്‍ക്കാരിനെ വീണ്ടും കേരളത്തില്‍ നിലനിര്‍ത്തി. കൊവിഡ് കാലത്ത് ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടത്തിയ സര്‍ക്കാരിന്റെ ഇടപെടല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ദൂരത്തിലേക്കുള്ള വഴി എളുപ്പമാക്കി. ഈ ബോധ്യം വ്യക്തമായി സി പി എമ്മിനുണ്ട്.

എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ 100 ദിവസം പിന്നിടുമ്പോള്‍ ചില കാര്യങ്ങള്‍ ഇപ്പോള്‍ വിലയിരുത്തേണ്ടത് അനിവാര്യമാണ്. കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന പല കാര്യങ്ങളും വിമര്‍ശനത്തിന് ഇടയാക്കുകയാണ്. കൈവിട്ട കൊവിഡ് പ്രതിരോധവും ലോക്ക് ഡൗണ്‍ നടപ്പാക്കലിലെ അശാസ്ത്രീയതയുമാണ് ഇപ്പോള്‍ 100 ദിവസം പിന്നിടുമ്പോള്‍ സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇപ്പോള്‍ കേരളത്തിന്റെ കൊവിഡ് മാതൃകയെ ഇന്ത്യയൊട്ടാകെ ചോദ്യം ചെയ്യുകയാണ്.

കൊവിഡ് മരണങ്ങളുടെ എണ്ണത്തിലും ടിപിആര്‍ നിരക്കിലെ വര്‍ദ്ധനയും ഇപ്പോള്‍ കേരളത്തെ നാണം കെടുത്തുകയാണ്. കേസുകള്‍ കുതിക്കുകയും മരണ നിരക്ക് ഉയര്‍ന്ന പല സംസ്ഥാനങ്ങളും കൊവിഡിനെ കൃത്യമായി നിയന്ത്രിക്കുമ്പോഴും കേരളത്തിന് എന്തുകൊണ്ട് ഇപ്പോള്‍ സാധിക്കുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.

കൊവിഡ് ഒരു ഭാഗത്ത് സര്‍ക്കാരിന് വെല്ലുവിളിയായി നില്‍ക്കുമ്പോള്‍, മറുഭാഗത്ത് നിന്ന് മരംമുറി വിവാദമാണ് സര്‍ക്കാരിനെ വിടാതെ പിന്തുടരുന്നത്. വിവാദ ഉത്തരവാണ് ഒന്നാം പിണറായി സര്‍ക്കാരിനെ വെട്ടിലാക്കിയതെങ്കില്‍ പ്രതികളെ രക്ഷിക്കാനുള്ള ഗൂഡാലോചന ആണ് ഇപ്പോള്‍ പുറത്തുവരുന്നതാണ് രണ്ടാം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ഒന്ന്, വലിയ ബാധ്യതകള്‍ക്കിടെയിലും ആദ്യ ബജറ്റ്, ഒരുവിധം കടന്നുകൂടിയെങ്കിലും വരുമാനം പ്രതിസന്ധിയില്‍ വലയുകയാണ് കേരളം.

ഒന്നാം പിണറായി സര്‍ക്കാരില്‍ ഏറ്റവും എടുത്തുകാണിച്ച ഒന്നായിരുന്നു കിഫ്ബി. ഈ തുടര്‍ഭരണകാലത്ത് കിഫ്ബി ഇഴയുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അഭിമാന പദ്ധതിക്കെതിരെ ഭരണകക്ഷിയിലെ എംഎല്‍എമാര്‍ തന്നെ രംഗത്തെത്തിയതും സര്‍ക്കാരിനെ സംബന്ധിച്ച് നാണക്കേടുണ്ടാക്കി. കൂടാതെ നിയമസഭ കയ്യങ്കളി കേസില്‍ സര്‍ക്കാരിനുണ്ടായ തിരിച്ചടി മറ്റൊരു നാണക്കേടുണ്ടാക്കി. ശശീന്ദ്രനെ വെട്ടിലാക്കിയ ഫോണ്‍ വിളിയും ഭരണകക്ഷിയിലെ പാര്‍ട്ടിയായ ഐഎന്‍എല്ലില്‍ ഉണ്ടായ തമ്മില്‍ തല്ലും രണ്ടാം പിണറായി സര്‍ക്കാരന്റെ ശോഭയ്ക്ക് മങ്ങലേല്‍പ്പിച്ചു.

അതേസമയം, ഇന്ന് തുടര്‍ഭരണം എന്ന ചരിത്രദൗത്യത്തിന്റെ നൂറാം ദിനത്തില്‍ സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുഖ്യമന്ത്രി. 2016ല്‍ ആരംഭിച്ച നവകേരള സൃഷ്ടിയുടെ തുടര്‍ച്ചയാണ് രണ്ടാം പിണറായി സര്‍ക്കരിലൂടെ ഉണ്ടായിട്ടുള്ളതെന്നും നവകേരളം സുസ്ഥിരവും വികസിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ആയിരിക്കുമെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വമാണ് ഈ ഘട്ടത്തില്‍ ഈ സര്‍ക്കാരിന് ഏറ്റെടുക്കാനുള്ളതെന്നും മുഖ്യമന്ത്രി പറയുന്നു.

വൈജ്ഞാനിക സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരളത്തെ വാര്‍ത്തെടുക്കുകയാണ്. അതിന്റെ അടിസ്ഥാനമൊരുക്കിക്കൊണ്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയും വിജ്ഞാന വിസ്ഫോടനത്തിന്റെ പ്രയോജനം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാകുന്ന വിധത്തില്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ സാര്‍വത്രികമായി ലഭ്യമാക്കിയും ഒരു സമൂഹമെന്ന നിലയ്ക്ക് മുന്നേറുകയാണ് നാം.
ഈ മുന്നേറ്റത്തില്‍ നാമൊറ്റക്കെട്ടായി നില്‍ക്കുക എന്നത് പരമപ്രധാനമാണ്. അതുകൊണ്ടുതന്നെയാണ് എല്ലാത്തരം വര്‍ഗീയ വിദ്വേഷ വിധ്വംസക പ്രവര്‍ത്തനങ്ങളെയും അകറ്റിനിര്‍ത്താന്‍ സര്‍ക്കാര്‍തന്നെ ഈ ഘട്ടത്തില്‍ മുന്‍കൈ എടുക്കുന്നത്. അതാകട്ടെ കോവിഡ് മഹാമാരിക്കെതിരായുള്ള പോരാട്ടത്തില്‍ അനിവാര്യമാണുതാനും. പരമാവധി ആളുകള്‍ക്ക് വാക്സിനേഷന്‍ ലഭ്യമാക്കിക്കൊണ്ട് ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതിനാണ് ഈ ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആത്മാഭിമാനത്തോടെ എല്ലാവര്‍ക്കും ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ പൂര്‍ത്തീകരണത്തോട് അടുക്കുകയാണ്. ഈ സര്‍ക്കാരിന്റെ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ തീരുമാനിച്ച അതിദാരിദ്ര്യ നിര്‍മാര്‍ജനം, വാതില്‍പ്പടി സേവനം, സ്ത്രീകളുടെ ഗാര്‍ഹിക ജോലിഭാരം കുറയ്ക്കല്‍ എന്നിവ ഉടന്‍തന്നെ പ്രാവര്‍ത്തികമാകും. അതോടൊപ്പം എല്ലാവര്‍ക്കും ഭൂമി, ഭവനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള ഇടപെടലും മുന്നോട്ടുകൊണ്ടുപോവുകയാണ്. അത്തരത്തില്‍ സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു നവകേരളമാണ് വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കാര്‍ഷിക, വ്യാവസായിക, ഐറ്റി, ടൂറിസം മേഖലകളില്‍ കേരളത്തിനുള്ള തനതു സാധ്യതകളെ പ്രയോജനപ്പെടുത്തി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും തല്‍ഫലമായി സൃഷ്ടിക്കപ്പെടുന്ന അധികവിഭവങ്ങളുടെ നീതിയുക്തമായ വിതരണം സാധ്യമാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ നൂറു ദിവസംകൊണ്ട് തുടക്കം കുറിച്ചിരിക്കുന്നത്. അവയിലെല്ലാം കേരളത്തിലെ ജനങ്ങളുടെയാകെ അഭൂതപൂര്‍വമായ പിന്തുണയാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. തുടര്‍ന്നും ഒരുമിച്ചുനിന്ന് ലോകത്തിനുതന്നെ മാതൃകയാകുന്ന വിധത്തില്‍ ബദല്‍ നയങ്ങള്‍ നടപ്പാക്കി മുന്നേറാം എന്ന പ്രതിജ്ഞ എടുത്തുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടര്‍ഭരണത്തിന്റെ ഈ നൂറാം ദിവസത്തെ നമുക്ക് അന്വര്‍ഥമാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments