banner

കൊല്ലത്തെ ഡി.സി.സി പ്രസിഡൻ്റ് സ്ഥാനത്തേക്ക് ചുരുക്കപ്പട്ടിക തയ്യാറായി, കടന്നുകൂടിയത്‌ അഞ്ചുപേർ.

ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഹൈക്കമാൻഡ്‌ പരിഗണനയ്‌ക്ക്‌ കെപിസിസി നേതൃത്വം നൽകിയ ചുരുക്കപ്പട്ടികയിൽ കടന്നുകൂടിയത്‌ അഞ്ചുപേർ. പുനലൂർ മധു, പി രാജേന്ദ്രപ്രസാദ്‌, ആർ ചന്ദ്രശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, എ ഷാനവാസ്‌ഖാൻ എന്നിവരാണ്‌ ലിസ്റ്റിൽ ഉൾപ്പെട്ടത്‌. ഇവരെല്ലാം ഗ്രൂപ്പുകളിലെ പുതിയ നേതൃത്വത്തിനൊപ്പം നിലകൊണ്ടുകഴിഞ്ഞു. ഐ ഗ്രൂപ്പിലെ പുനലൂർ മധു തെരഞ്ഞെടുപ്പുകാലത്ത്‌ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നു. അടുത്തകാലത്തായി കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ അച്ചുതണ്ടിലേക്ക്‌ ചാഞ്ഞുനിൽക്കുകയാണ്‌. രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഒപ്പമുണ്ടെന്ന്‌ വരുത്തിത്തീർക്കാനും ശ്രമിക്കുന്നു.
 
ജില്ലയിൽ ഐ ഗ്രൂപ്പിന്റെ പ്രവർത്തനം കെ സി രാജൻ, ശൂരനാട്‌ രാജശേഖരൻ, ബിന്ദുകൃഷ്‌ണ, ആർ ചന്ദ്രശേഖരൻ എന്നിവരെ കേന്ദ്രീകരിച്ചാണ്‌. പട്ടികയിൽ പേരുണ്ടെങ്കിലും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ എന്ന നിലയിൽ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്കു പരിഗണിക്കില്ലെന്ന്‌ ചന്ദ്രശേഖരനോട്‌ രമേശ്‌ ചെന്നിത്തല പറഞ്ഞതായാണ്‌ സൂചന. ഐ ഗ്രൂപ്പിൽ കൂടുതൽ സാധ്യത പുനലൂർ മധുവിനാണ്‌. എ ഗ്രൂപ്പിൽ തൊടിയൂർ രാമചന്ദ്രനാണ്‌ സാധ്യത. എ ഷാനവാസ്‌ഖാന്‌ എതിരെ സ്വന്തം ഗ്രൂപ്പിൽ തന്നെയാണ്‌ പടയൊരുക്കം.
 
എ ഗ്രൂപ്പുമായി തെറ്റിപ്പിരിഞ്ഞ കൊടിക്കുന്നിൽ സുരേഷ്‌ എംപി ആണ്‌ പി രാജേന്ദ്രപ്രസാദിന്റെ പേര്‌ നിർദേശിച്ചത്‌. ഇത്‌ ഹൈക്കമാൻഡ്‌ അംഗീകരിച്ചാൽ ജില്ലയിൽ കോൺഗ്രസ്‌ ഗ്രൂപ്പ്‌ രാഷ്ട്രീയത്തിൽ വലിയ മാറ്റംവരും. നിലവിൽ കെപിസിസി സെക്രട്ടറി ആണ്‌ രാജേന്ദ്രപ്രസാദ്‌. അതിനിടെ ലിസ്റ്റിൽപ്പെട്ടില്ലെങ്കിലും സൂരജ്‌ രവിയുടെ പേര്‌ വി എം സുധീരൻ നേരിട്ട്‌ ഹൈക്കമാൻഡിനു നൽകിയെന്നു സൂചനയുണ്ട്‌

Post a Comment

0 Comments