banner

വഴിയരികിൽ വീണ് മരിച്ച അച്ഛൻ്റെ മൃതദേഹം കെട്ടിപ്പിടിച്ച് ഇരട്ട കുട്ടികൾ കിടന്നത് മണിക്കൂറുകളോളം; മലയാളിയുടെ നൊമ്പരമായി ജിതിൻ്റെ വിയോഗം

സുബിൽ കുമാർ

പറവൂർ : റിസോർട്ടിലെ ഗെയ്റ്റിനു മുന്നിൽ വീണുമരിച്ച അച്ഛന്റെ മൃതദേഹത്തിനരികെ മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികൾ കഴിഞ്ഞത് മണിക്കൂറോളം. ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിനു മുന്നിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കലൂർ പള്ളിപ്പറമ്പിൽ ജോർജിന്റെ ഏക മകൻ ജിതിൻ (29) ആണ് മരിച്ചത്.

ജിതിന്റെ ഇരട്ടക്കുട്ടികളായ ഏയ്ഡനും ആമ്പർലിയും അച്ഛൻ മരിച്ചത് അറിയാതെ കെട്ടിപിടിച്ചു ഇരിക്കുക ആയിരുന്നു. കുട്ടികൾ രണ്ടും അച്ഛനെ വിളിച്ച് ഏങ്ങി കരയുകയായിരുന്നു. കൈ രണ്ടും നെഞ്ചിൽ ചേർത്തുപിടിച്ച നിലയിലായിരുന്നു ജിതിന്റെ ശരീരം
റിസോർട്ടിൽ ഇവർ താമസിച്ച വീടിന്റെ വാതിൽ തുറന്നുകിടന്നിരുന്നു. കോളിങ് ബെൽ അടിച്ചെങ്കിലും ആരും വരാത്തതിനെ തുടർന്ന് പരിസരത്തെ വീടുകളിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും 3 മണിക്കൂർ കഴിഞ്ഞിരുന്നു റഷ്യൻ സ്വദേശിനിയായ ക്രിസ്റ്റീനയാണ് ജിതിന്റെ ഭാര്യ. ഇവർ ജോലി സംബന്ധമായി ബെംഗളരൂവിലാണ്. ആറു ദിവസം മുൻപാണ് വി.പി. തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിൽ ജിതിനും മക്കളും താമസിക്കാൻ എത്തിയത്. ഇവർ കുടുംബമായി ഇവിടെ എത്താറുണ്ട്. പുലർച്ചെ രണ്ടരയോടെ ജിതിൻ മക്കളോടൊപ്പം മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിവരുന്നത് സി.സി. ടി.വി. ദൃശ്യങ്ങളിൽ കാണാം. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ശാരീരിക അസ്വസ്ഥതയെ തുടർന്ന് മക്കളുമായി പുറത്തിറങ്ങിയ ജിതിൻ വീണുമരിക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.

Post a Comment

0 Comments