banner

ഗര്‍ഭിണിയായപ്പോള്‍ തുടങ്ങിയ ഇഷ്ടക്കേട്, ഇരുപത്തിയൊന്നുകാരിയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ച കേസിൽ ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍

ഭാര്യയെ കൊലപ്പെടുത്തി പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. അവണിയാപുരം സ്വദേശി ജോതിമണിയാണ് (22) അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ചോഴവന്താൻ സ്വദേശി ഗ്ലാഡിസ് റാണിയാണ് (21) കൊല്ലപ്പെട്ടത്.

പൊലീസ് ഇടപെട്ട് ഒരാഴ്ച മുമ്പാണ് ഇവരുടെ വിവാഹം നടത്തിയത്. കഴിഞ്ഞദിവസം ബന്ധുക്കൾപ്പ് പരിചയപ്പെടുത്താനെന്ന് പറഞ്ഞ് യുവതിയെ അവരുടെ വീട്ടിൽ നിന്നും ജോതിമണി വിളിച്ചുകൊണ്ടു പോകുകയായിരുന്നു. തുടർന്ന് കൊലപ്പെടുത്തി കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കോളേജ് വിദ്യാർഥിനിയായ യുവതിയും ജോതിമണിയും പ്രണയത്തിലായിരുന്നു. ഗ്ലാഡിസ് റാണി ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് യുവതിയുടെ വീട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ ജോതിമണി തയ്യാറായില്ല. തുടർന്ന് യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് ഇടപെട്ടാണ് ഒരാഴ്ച മുമ്പ് ഇരുവരുടെയും വിവാഹം നടത്തിയത്.

വിവാഹത്തിനുശേഷവും യുവതി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ബന്ധുക്കൾക്ക് പരിചയപ്പെടുത്താനെന്ന പേരിലാണ് കഴിഞ്ഞദിവസം യുവതിയെ ജോതിമണി വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് വീട്ടുകാരെ ഫോണിൽ വിളിച്ച് ഗ്ലാഡിസ്റാണി മറ്റൊരാൾക്കൊപ്പം ഒളിച്ചോടിപ്പോയെന്ന് പറഞ്ഞു. യുവതിയുടെ വീട്ടുകാർ ഇക്കാര്യം പോലീസിനെ അറിയിച്ചു.

തുടർന്ന് പൊലീസ് ജോതിമണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം ഇയാൾ സമ്മതിച്ചത്. ഇഷ്ടമില്ലാതെ നടന്ന വിവാഹബന്ധത്തിൽ നിന്ന് ഒഴിവാകാനാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം കത്തിച്ചതിനാൽ പിടിക്കപ്പെടില്ലെന്നാണ് കരുതിയതെന്നും പ്രതി പറഞ്ഞു. യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് വീണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments