banner

ഉത്രാടപ്പാച്ചിൽ ഉത്തരവാദിത്വത്തോടെയാകാം; ആശംസകൾ നേർന്ന്‌ മുഖ്യമന്ത്രി


തിരുവനന്തപുരം : കേരളീയർക്ക് ഉത്രാടദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. കൊറോണ കാലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഏവർക്കും ഓണം ആഘോഷിക്കാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

തിരുവോണനാളിനെ വരവേൽക്കാനായി ഉത്രാടം പിറന്നിരിക്കുന്നു. കൊറോണ മഹാമാരി തീർത്ത പ്രതിസന്ധികളിൽ പകിട്ടു കുറയാതെ ഓണം ആഘോഷിക്കാൻ നമുക്ക് തയ്യാറെടുക്കാം. ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാൻ സർക്കാർ നിരവധി സഹായപദ്ധതികളാണ് ആവിഷ്‌കരിച്ചത്. ലോക്ഡൗൺ കാരണം കടുത്ത പ്രതിസന്ധി നേരിട്ട ചെറുകിട മേഖലയ്‌ക്കായി 5650 കോടി രൂപയുടെ പ്രത്യേക സാമ്പത്തികാശ്വാസ പാക്കേജാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏകദേശം 90 ലക്ഷം ഗുണഭോക്താക്കൾക്ക് ഓണം സ്‌പെഷ്യൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു വരുന്നു. 526 കോടി രൂപയാണ് അതിനായി ചെലവു വന്നത്. ഇതിനു പുറമേ, 48.5 ലക്ഷത്തിലധികം ആളുകൾക്ക് 3100 രൂപ വീതം ആഗസ്റ്റ് സെപ്തംബർ മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ ഒരുമിച്ച് വിതരണം ചെയ്യുകയുമുണ്ടായി. 1481.87 കോടി രൂപ ഇതിനായി അനുവദിച്ചു. വിവിധ ക്ഷേമനിധിയിൽ അംഗങ്ങളായുള്ള തൊഴിലാളികൾക്ക് അനുവദിച്ച 1000 രൂപ വീതമുള്ള പ്രത്യേക ധനസഹായ വിതരണം പുരോഗമിക്കുന്നു. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 60 വയസു കഴിഞ്ഞവർക്ക് ഓണസമ്മാനമായി 1000 രൂപ നൽകാനും തീരുമാനമെടുത്തു. 5.76 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇതിനായി അനുവദിച്ചു

25 ലക്ഷത്തിലധികം സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും ഇതോടൊപ്പം നടന്നു. കുറഞ്ഞ വിലയ്‌ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനത്തുടനീളം ഓണച്ചന്തകൾ ആരംഭിക്കുകയും ചെയ്തു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിപണികൾ സജീവമാകേണ്ട സാഹചര്യം പരിഗണിച്ച് വ്യവസായ മേഖലക്കുള്ള ഇളവുകളും സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ ഓണം ആശങ്കകളില്ലാതെ ആഘോഷിക്കാൻ വേണ്ട നിരവധി പദ്ധതികൾ നടപ്പിലാക്കുകയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓണം ഉയർത്തിപ്പിടിക്കുന്ന സാഹോദര്യത്തിന്റേയും സമത്വത്തിന്റേയും സങ്കല്പങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തിരുവോണത്തിനായി ഇന്ന് നമുക്ക് ഒരുങ്ങാം. ഏറ്റവും സന്തോഷത്തോടെ, മഹാമാരിയുടെ കാലത്ത് പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ നമുക്ക് ഓണം ആഘോഷിക്കാം. എല്ലാവർക്കും സ്‌നേഹപൂർവം ഉത്രാടദിനാശംസകൾ നേരുന്നുവെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.

Post a Comment

0 Comments