banner

കായംകുളത്ത് ജുവലറിയുടെ ഭിത്തി തകർത്ത് കവർച്ച നടത്തിയ കേസിൽ, ഒരാൾ കൂടി പിടിയിൽ


കായംകുളം : ആലപ്പുഴയില്‍ നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ജുവലറിയിൽ നിന്നും ഏഴര ലക്ഷം രൂപയുടെ ആഭരണങ്ങളും നാല്പത്തിനായിരം രൂപയും മോഷണം നടത്തിയ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വിഴിപ്പുറം വളവന്നൂർ സ്വദേശിയായ വേലൻ ആണ് പൊലീസ് സംഘത്തിൻ്റെ പിടിയിലായത്. കായംകുളം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള സാധുപുരം ജ്വലറിയുടെ ഭിത്തിയാണ് ഇവർ തുരന്ന്  കവർച്ച നടത്തിയത് ഈ കേസിലാണ് അറസ്റ്റ്. ഈ മാസം പത്തിനാണ് കേേസിനാസ്പദമായ കവർച്ച നടന്നത്. 

എൻജിനീയറിംഗ് വര്‍ക്ക് ഷോപ്പില്‍ നിന്നും ഗ്യാസ് കട്ടര്‍ മോഷ്ടിച്ച ശേഷം ജ്വല്ലറിയുടെ ഭിത്തി തുരന്ന പ്രതികൾ അകത്തുകയറുകയും ഉള്ളിലുണ്ടായിരുന്ന അലമാര തകര്‍ത്ത പ്രതികൾ ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് കവര്‍ന്നത്. കവർച്ചയ്ക്ക് പിന്നാലെ കായംകുളം പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് കടലൂർ സ്വദേശി കണ്ണൻ, കായംകുളം കൊറ്റുകുളങ്ങര സ്വദേശി ആടുകിളി എന്ന് വിളിക്കുന്ന നൗഷാദ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വേലനെ പിടികൂടിയത്. ഇയാൾ ഒട്ടനവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

പിടിയിലായ വേലനെ ജ്വലറിയിലും ഗ്യാസ് കട്ടർ മോഷ്ടിച്ച വർക്ഷോപ്പിലും എത്തിച്ചു തെളിവെടുപ്പ് നടത്തി. ജ്വല്ലറിയിലേയും പ്രദേശത്തേയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ പ്രതികളെ വേഗത്തില്‍ പിടികൂടുന്നതിന് സഹായിച്ചത്. കായംകുളം ഡി വൈ എസ് പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ കായംകുളം സി ഐ മുഹമ്മദ്‌ ഷാഫി കരീലകുളങ്ങര സി ഐ സുധിലാൽ എന്നിവരാണ് കേസ് അന്വഷിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments