banner

''രണ്ട് ലക്ഷം ഉണ്ടേൽ പഠിക്കാതെയും ഡിഗ്രി സർട്ടിഫിക്കറ്റ് നേടാം", കണ്ണൂരിൽ ഒരാൾ പിടിയിൽ

കണ്ണൂര്‍ : പ്ലസ് ടു , ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെ വ്യാജ പതിപ്പ് നിര്‍മ്മിച്ചു നല്കി പണം തട്ടിയ ആളെ കണ്ണൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഐഎഫ്ഡി ഫാഷൻ ടെക്നോളജി സ്ഥാപന നടത്തിപ്പുകാരൻ കെ വി. ശ്രീകുമാറിനെയാണ് പിടിയിലായത്. രണ്ട് ലക്ഷം രൂപ വാങ്ങി വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചെന്ന കുടിയാന്മല സ്വദേശികളുടെ പരാതിയിലാണ് നടപടി.

പത്ത് വ‍ർഷമായി കണ്ണൂർ ടൗണ്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഎഫ്ഡി ഫാഷൻ ടെക്നോളജി. മധുര കാമരാജ് സർവ്വകലാശാലയുടെ അംഗീകാരം ഉണ്ടെന്ന് പറഞ്ഞാണ് ഇവിടെ ജേണലിസം, ഫാഷൻ ടെക്നോളജി കോഴ്സുകൾ നടത്തിയിരുന്നത്. പണം അടയ്ക്കുന്നവർക്ക് പ്ലസ്ടു സർട്ടിഫിക്കറ്റും ഇയാൾ തരപ്പെടുത്തി നൽകാറുണ്ടായിരുന്നു. സ്ഥാപനത്തിന്‍റെ പരസ്യം കണ്ടാണ് കുടിയാന്മല സ്വദേശി അജയകുമാറും, രണ്ട് സുഹൃത്തുക്കളും ഇവരെ സമീപിക്കുന്നത്. 

സഹകരണ ബാങ്ക് ജീവനക്കാരായ ഇവർക്ക് സ്ഥാനകയറ്റത്തിന് വേണ്ടിയാണ് ഡിസ്റ്റന്‍റായി ബിരുദത്തിന് ചേർന്നത്. ശ്രീകുമാർ പറഞ്ഞത് അനുസരിച്ച് 2015ലെ പ്ലസ്ടു , 2015 18 വർഷത്തിലേക്ക് ഡിഗ്രിക്കും ചേരാൻ തീരുമാനിച്ചു. പരീക്ഷ എഴുതാതെ തന്നെ സർട്ടിഫിക്കറ്റ് നൽകാനാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൂന്ന് പേരില്‍ നിന്നും 2,27,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ബാങ്കിലെ സ്ഥാനകയറ്റത്തിന് വേണ്ടി ഈ സർട്ടിഫിക്കറ്റുകൾ നൽകിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കിയത്. 

പണം തിരിച്ച് വാങ്ങി നൽകണമെന്നാവശ്യപ്പെട്ട് ഇവർ പൊലീസിനെ സമീപിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ നൽകിയത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് ബോധ്യപ്പെട്ടു. അറസ്റ്റ് ചെയ്ത ശ്രീകുമാറിനെ സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വ്യാജ സര്‍ട്ടിഫിറ്റ് അച്ചടിച്ച കേന്ദ്രം കണ്ടെത്തുമെന്നും മറ്റാര്‍ക്കെങ്കിലും തട്ടിപ്പുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. 

Post a Comment

0 Comments