banner

ഓപ്പറേഷന്‍ ഡെവിള്‍ ഹണ്ടിലൂടെ കൊല്ലത്ത് എക്സൈസ് പിടികൂടിയത് 3 കോടിയോളം രൂപവില വരുന്ന ഹാഷിഷ്‌ ഓയിൽ; യുവതികള്‍ പിടിയിൽ

പുനലൂര്‍ : 3 കോടിയോളം രൂപ വില വരുന്ന ഹാഷിഷ്‌ ഓയിലുമായി ആന്ധ്ര
സ്വദേശികളായ യുവതികള്‍ എക്സൈസ്‌ പിടിയില്‍. ആന്ധ്രാപ്രദേശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വന്‍ ലഹരിമാഫിയയില്‍ ഉള്‍പെട്ടവരാണ്‌ ഇവര്‍. ടി സംഘം ജില്ലയിലെ
കിഴക്കന്‍ മേഖല കേന്ദ്രീകരിച്ചു രഹസ്യമായി ഹാഷിഷ്‌ ഓയില്‍ എത്തിച്ചു മൊത്ത കച്ചവടം നടത്തുന്നതായി കൊല്ലം ഡെപ്യൂട്ടി കമ്മിഷണര്‍ ബി. സുരേഷിന്‌ രഹസ്യവിവരം ലഭിച്ചിരുന്നു.
ആയതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം അസിസ്റ്റന്റ്‌ എക്‌സൈസ്‌ കമ്മിഷണര്‍ വി റോബര്‍ട്ടിന്റെ
നേതൃത്വത്തിലുള്ള കൊല്ലം എക്സൈസ്‌ ഷാഡോ അംഗങ്ങളായ അശ്വന്ത്‌. എസ്‌. സുന്ദരം, എ. ഷാജി, വിഷ്ണു. ഒ.എസ്‌ എന്നിവര്‍ ഒരു മാസത്തോളമായി "ഓപ്പറേഷന്‍ ഡെവിള്‍ ഹണ്ട്‌” എന്ന
പേരില്‍ നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ്‌ ഈ വന്‍ സംഘത്തെ കുടുക്കാനായത്.

ആന്ധ്രാ വിശാഖപട്ടണം ധനഡു കൊണ്ട സ്വദേശി പംഗ്ലി ഈശ്വരമ്മ(35), വിശാഖപട്ടണം
കുന്തര്‍ലാ സ്വദേശി കോട എല്‍സാകുമാരി (23) എന്നിവര്‍ ആണ്‌ അറസ്റ്റിലായത്‌. ഇവരെ എട്ടാം
തീയതി വൈകുന്നേരത്തോടുകൂടി പുനലൂര്‍ ചെമ്മന്തൂര്‍ മാര്‍ക്കറ്റിനു സമീപമുള്ള റെയില്‍വേ
അടിപ്പാത ഭാഗത്തു നിന്നാണ്‌ ഏക്സൈസ്‌ സംഘം പിടികൂടിയത്‌. അന്താരാഷ്ട്ര മാര്‍കറ്റില്‍ “3
കോടിയോളം രൂപ വിലമതിക്കുന്ന 1.200 കിലോഗ്രാം ഹാഷിഷ്‌ ഓയിലാണ്‌ എക്സൈസ്‌
സംഘം പിടികൂടിയത്‌.
ഹൈദ്രബാദ്‌ - ബോംബെ - ബംഗളുരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വന്‍
ലഹരിമാഫിയയിലെ കണ്ണികള്‍ ആണ്‌ ഇവര്‍. ഒന്നാം പ്രതി പംഗ്ലി ഈശ്വരമ്മയുടെ ഭര്‍ത്താവ്‌
പംഗ്ലി വെങ്കിടേശ്വരലു ഹൈദ്രബാദ്‌ ലഹരിമാഫിയ സംഘത്തിലെ പ്രധാനിയാണ്‌. ടിയാന്‍ മറ്റൊരു
ലഹരി കടത്തു കേസില്‍ ഉള്‍പ്പെട്ടു നിലവില്‍ ആന്ധ്രാപ്രദേശ്‌ അടവിവാരം സെന്‍ട്രല്‍
ജയിലിലാണ്‌. തുടര്‍ന്ന്‌ ലഹരി സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്ത പംഗ്ലി ഈശ്വരമ്മ, ലഹരി
കച്ചവടം നേരിട്ട്‌ ഏറ്റെടുത്തു നടത്തുകയായിരുന്നു. അതീവ രഹസ്യമായ ഇവരുടെ കച്ചവട തന്ത്രം
എക്സൈസ്‌ സംഘത്തെ പോലും അതുഭതപ്പെടുത്തും വിധമായിരുന്നു.

കോവിഡ്‌ പ്രശനങ്ങള്‍ മൂലം ട്രെയിനുകളില്‍ പരിശോധനകള്‍ കൂടുതലുള്ളതിനാല്‍
പിടിക്കപെടുവാതിരിക്കുവാന്‍ ഹാഷിഷ്‌ ഓയില്‍ പ്ലാസ്റ്റിക്‌ കവറുകളില്‍ പൊതിഞ്ഞ ശേഷം
ഒന്നാം പ്രതി പംഗ്ലി ഈശ്വരമ്മ തന്റെ അടിവയറില്‍ കെട്ടി വെച്ച്‌ ആന്ധ്രാപ്രദേശില്‍ നിന്ന്‌ ട്രെയിന്‍
മാര്‍ഗ്ഗം നേരിട്ട്‌ എത്തി, ആവശ്യക്കാര്‍ക്ക്‌ ഓയില്‍ കൈമാറുന്നതായിരുന്നു ഇവരുടെ പ്രവര്‍ത്തന
രീതി. ട്രെയിന്‍ മാര്‍ഗം കായംകുളം എത്തിയ ഇവര്‍, കായംകുളം എത്തുന്നതിനു തൊട്ടു മുന്‍പ്‌
തന്നെ ട്രെയിനിലെ ടോയ്ലെറ്റില്‍ കയറി ഹാഷിഷ്‌ ഓയില്‍ ബാഗിലേക്കു മാറ്റുകയായിരുന്നു.
തുടര്‍ന്ന്‌ കായംകുളത്തു നിന്നും പ്രതികള്‍ ബസ്സില്‍ ആണ്‌ പുനലൂര്‍ എത്തിയത്‌. പുനലൂര്‍ ഉള്ള ഒരാള്‍
ആവശ്യപ്പെട്ടത്‌ അനുസരിചാണ്‌ യുവതികള്‍ ഹാഷിഷ്‌ ഓയില്‍ കടത്തി കൊണ്ട്‌ വന്നത്‌ എന്ന്‌
അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌.

സ്ത്രീകള്‍ എന്നതിനാല്‍ ആരും കൂടുതല്‍ സംശയിക്കില്ല എന്നത്‌ ഇവരുടെ പ്രവര്‍ത്തനത്തിന്‌
കൂടുതല്‍ സഹായമായി. ലഹരി വസ്തക്കള്‍ കടത്തുന്നതിനായി കൂട്ടാളികളായി പംഗ്ലി ഈശ്വരമ്മ
കണ്ടെത്തിയിരുന്നത്‌ കോളേജ്‌ വിദ്യാര്‍ത്ഥിനികളെ ആയിരുന്നു. രണ്ടാം പ്രതി കോട
എല്‍സാകുമാരി ആയ്ധ്രാപ്രദേശില്‍ തന്നെയുള്ള ഒരു പ്രമുഖ കോളേജിലെ ഡിഗ്രി
വിദ്യാര്‍ത്ഥിയാണ്‌. വിദ്യാര്‍ത്ഥികളെ ലഹരിക്ക്‌ അടിമപ്പെടുത്തി അവരെ ക്യാരിയര്‍മാരാക്കി
മാറ്റുകയായിരുന്നു. അന്തര്‍ സംസ്ഥാന യാത്രകളില്‍ ഭാഷാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായാണ്‌ ഇവര്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച്‌ വരുന്നത്‌ എന്നാണ്‌ അറിയുവാന്‍
കഴിഞ്ഞത്‌.

കഞ്ചാവില്‍ നിന്ന്‌ വാറ്റിയെടുക്കുന്ന മാരക മയക്കുമരുന്നാണ്‌ ഹാഷിഷ്‌ ഓയില്‍. ഇതില്‍
അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥമായ “കന്നാബിനോയിഡ്സ്‌”” മനുഷ്യനില്‍ മാരകമായ ലഹരി
ഉളവാക്കുകയും, സ്വബോധം നശിപ്പിക്കുകയും ചെയ്യുന്നു. കഞ്ചാവിനേക്കാള്‍ അഞ്ച്‌ ഇരട്ടിയോളം
ലഹരിയേറിയ ഇതിന്റെ ഉപയോഗം മൂലം മരണം വരെ സംഭവിക്കാം. ഒരു കിലോയില്‍ കൂടുതല്‍
ഹാഷിഷ്‌ ഓയില്‍ കൈവശം വെക്കുന്നത്‌ എന്‍.ഡി.പി.എസ്‌ നിയമ പ്രകാരം പത്ത്‌ വര്‍ഷം
മുതല്‍ ഇരുപത്‌ വര്‍ഷം വരെ തടവും, രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യ

ട്രി സംഭവവുമായി ബന്ധപെട്ടു എന്‍.ഡി.പി.എസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തു അന്വേഷണം
ആരംഭിച്ചിട്ടുണ്ട്‌.

കേരളത്തിലെ ഇവരുടെ സഹായികളെ കുറിച്ചും വ്യക്തമായ സുചനകള്‍ ലഭിച്ചിട്ടുള്ളതായി
കൊല്ലം ഡെപ്യൂട്ടി എക്സൈസ്‌ കമ്മിഷണര്‍ ബി. സുരേഷ്‌ അറിയിച്ചു. കൂടുതല്‍ പ്രതികളുടെ
അറസ്റ്റിലേക്ക്‌ വിരല്‍ ചൂണ്ടും വിധമാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌ എന്ന്‌ കൊല്ലം അസിസ്റ്റന്റ്‌
എക്സൈസ്‌ കമ്മിഷണറും കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ വി. റോബര്‍ട്ട്‌ അറിയിച്ചു.

കൊല്ലം അസിസ്റ്റന്റ്‌ എക്‌സൈസ്‌ കമ്മിഷണര്‍ വി .റോബര്‍ട്ടിന്റെ നിര്‍ദേശപ്രകാരം
പുനലൂര്‍ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. സുദേവന്റെ നേതൃത്തിലുള സംഘമാണ്‌
കേസ്‌ കണ്ടെത്തിയത്‌. സംഘത്തില്‍ അഞ്ചല്‍ എക്സൈസ്‌ ഇന്‍സ്പെക്ടര്‍ ബിജു.എന്‍.
ബേബി , പ്രിവന്റിവ്‌ ഓഫീസര്‍മാരായ കെ. പി. ശ്രീകുമാര്‍, വൈ. ഷിഹാബുദ്ദീന്‍, കൊല്ലം
എക്സൈസ്‌ ഷാഡോ അംഗങ്ങളായ അശ്വന്ത്‌.എസ്‌.സുന്ദരം, എ. ഷാജി, വിഷ്ണു.ഒ.എസ്‌, സിവില്‍
എക്സൈസ്‌ ഓഫീസര്‍മാരായ റോബിന്‍, ബിനു എന്നിവരും, വനിതാ സിവില്‍ എക്സൈസ്‌
ഓഫീസര്‍മാരായ സരിത. വി, ദീപാ.എന്‍.പി എക്സൈസ്‌ ഡ്രൈവര്‍ രഞ്ജീഷ്‌ ലാല്‍ എന്നിവരും
ഉണ്ടായിരുന്നു. പത്തനാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതീകളെ റിമാന്‍ഡ്‌ ചെയ്തു.

Post a Comment

0 Comments