banner

പിണറായിയുമായി തനിക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്ന് എന്‍കെ പ്രേമചന്ദ്രന്‍

സി.പി.ഐ (എം) നേതാവും സംസ്ഥാന  മുഖ്യമന്ത്രിയുമായ പിണറായി വിജയനുമായി വ്യക്തികളിലധിഷ്ഠിതമായ പ്രശ്‌നങ്ങളില്ലെന്ന് ആവർത്തിച്ച് എന്‍കെ പ്രേമചന്ദ്രന്‍ എംപി. മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ 'പരനാറി' പ്രയോഗം ജനം വിലയിരുത്തട്ടെയെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പും താന്‍ പറഞ്ഞതെന്നും അതേ നിലപാടില്‍ തന്നെയാണ് അപ്പോഴും നില്‍ക്കുന്നതെന്നും എന്‍കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കുന്നു. കൊല്ലം പ്രസ്ക്ലബില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രേമചന്ദ്രന്റെ പരാമര്‍ശം.

എല്‍ഡിഎഫിന്റെ വക്താവായി നിന്നിരുന്ന ഒരാളാണ് താന്‍. എല്ലാവരും പോയാലും ഞാന്‍ പോകില്ല എന്ന ധാരണ നേതാക്കള്‍ക്ക് ഉണ്ടായിരുന്നിരിക്കണം. എല്‍ഡിഎഫിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഞാന്‍ വരുമെന്നും കരുതിക്കാണില്ല. അതായിരിക്കാം പ്രകോപനപരമായ പ്രതികരണത്തിനു കാരണമായത്. പിണറായിയുടെ പരാമര്‍ശത്തോട് പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ല. അതു വീണ്ടും അദ്ദേഹം ആവര്‍ത്തിരുന്നു. മാറ്റേണ്ട കാര്യമില്ല എന്നിയിരിക്കും അദ്ദേഹത്തിന്റെ വിശ്വാസം. പക്ഷേ ജനങ്ങള്‍ എനിക്കാണ് വോട്ടു ചെയ്തത് എന്നും എന്‍ കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംഎ ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്ത് വന്നപ്പോഴായിരുന്നു എന്‍കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ പരനാറി പരാമര്‍ശം നടത്തിയത്. പ്രേമചന്ദ്രന്റെ യുഡിഎഫ് പ്രവേശനത്തെ വിമര്‍ശിച്ചായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം. പരനാറി പ്രയോഗം ഒരു രാഷ്ട്രീയ വിയോജിപ്പായിട്ട് മാത്രമാണ് താന്‍ കാണുന്നതെന്നും പിണറായി വിജയനുമായി അടുത്ത സൗഹൃദമാണെന്നും നേരത്തേയും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു. മനോരമക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നിലപാട് അറിയിച്ചത്. രണ്ട് പേരും പൊതുരംഗത്ത് നില്‍ക്കുന്നവരായതിനാല്‍ പലതവണ നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അവയെല്ലാം പരിഗണിക്കണമെന്ന ഉറപ്പ് യുഡിഎഫ് നല്‍കിയിട്ടുണ്ടെന്നും എന്‍കെ പ്രേമചന്ദ്രന്‍ കൂട്ടിചേര്‍ത്തു.

Post a Comment

0 Comments