banner

പഞ്ചാബ് മുഖ്യമന്ത്രിയുടെ രാജി; ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വം, കോൺഗ്രസ് പാർട്ടി യോഗം ചേർന്നു

ചണ്ഡീഗഢ് : പഞ്ചാബ് മുഖ്യമന്ത്രിയെ തീരുമാനിക്കാനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി യോഗം ചേർന്നു. മുതിർന്ന നേതാക്കളായ അംബിക സോണി, കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്. കോൺ​ഗ്രസ് നിയമസഭ കക്ഷി യോഗം പതിനൊന്ന് മണിക്ക് ചേർന്നതിന് ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. അംബിക സോണി മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള ഏത് നീക്കത്തെയും തടയുമെന്ന് രാജിവച്ച ശേഷം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്തമാക്കിയിരുന്നു. വൈകീട്ട് ചേർന്ന കോണ്‍ഗ്രസ് അടിയന്തര നിയമസഭാകക്ഷി യോഗത്തിന് ശേഷമാണ് അമരീന്ദർ സിങ് രാജി പ്രഖ്യാപിച്ചത്. തുടർന്ന് രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.

നേരത്തെ അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നവ്‌ജ്യോത് സിങ് സിദ്ദുവിന്‍റെ ഗ്രൂപ്പിൽ നിന്നുള്ള 40 എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരെയുള്ള നീക്കം ശക്തിപ്പെട്ടത്.

അതേസമയം മുൻ പിസിസി പ്രസിഡന്‍റ് സുനിൽ ജാക്കർ, മന്ത്രി സുഖ്‌ജീന്ദർ രൺധാവ, മുൻ മുഖ്യമന്ത്രി രാജേന്ദർ കൗർ ഭട്ടാൽ എന്നിവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Post a Comment

0 Comments