banner

'കമ്പിവടിയുമായി എസ്.ഐ', കരുനാഗപ്പള്ളിയിൽ വിവരാവകാശ പ്രവര്‍ത്തകനെ റിട്ട. എസ്.ഐ വീടുകയറി ആക്രമിച്ചു.

കരുനാഗപ്പള്ളി : പൊലീസ് സർവ്വീസിൽ നിന്ന് എസ്.ഐയായി വിരമിച്ച റഷീദ് എന്നയാളാണ് വിവരാവകാശ പ്രവര്‍ത്തകനായ ശ്രീകുമാറിൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി അക്രമം അഴിച്ചുവിട്ടത്. കമ്പി വടി ഉപയോഗിച്ചുള്ള മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

ഇന്ന് രാവിലെയോടെയാണ് സംഭവം ശ്രീകുമാറിൻ്റെ വീട്ടിലേക്ക് റഷീദ് ഉൾപ്പെടുന്ന അഞ്ചംഗ സംഘം അതിക്രമിച്ച് കയറി ആക്രമണം നടത്തിയതായാണ് പരാതി.  ശ്രീകുമാറിനും അമ്മ അമ്മിണിക്കും നേരെയാണ് ആക്രമണം ഉണ്ടായത്. റഷീദിന്റെ മകൻ നടത്തിയ അനധികൃതമായ കെട്ടിട നിര്‍മാണത്തിനെതിരെ നിയമപരമായി മുന്നോട്ട് പോയതാണ് ആക്രമണത്തിന് പിന്നിലെന്ന് ശ്രീകുമാര്‍ ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് ശ്രീകുമാര്‍ പൊലീസില്‍ പരാതി നല്‍കി. ആക്രമണത്തിൽ പരിക്കേറ്റ ശ്രീകുമാറും അമ്മിണിയും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പരാതിയുടെ അടിസ്ഥാനത്തില്‍ റഷീദിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ ഏറെ കാലമായി തര്‍ക്കം നിലനിന്നിരുന്നതായാണ് പൊലീസ് പറയുന്നത്.



Post a Comment

0 Comments