banner

തിങ്കളാഴ്ചത്തെ ഹർത്താൽ തടയണം, കൊല്ലം സ്വദേശിയുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : ഹർത്താൽ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച് കൊല്ലം ശാസ്താംകോട്ട സ്വദേശി നൽകിയ ഹർജി ഹൈക്കോടതി തള്ളി. സെപ്തംബർ 27-ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദുമായി ബന്ധപ്പെട്ടുള്ള ഹർജിയാണ് സർക്കാരിൻ്റെ വാദം കേട്ട ശേഷം ഹൈക്കോടതി തീർപ്പാക്കിയത്.

കേരള ഹൈക്കോടതി മുൻപ് തന്നെ ഹർത്താലുകൾ പ്രഖ്യാപിക്കാനും നടപ്പാക്കാനുമുള്ള  മാർഗ്ഗനിർദേശങ്ങൾ ഇറക്കിയിരുന്നു. ഇതിന്മേൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. നിശ്ചിത സമയത്തിന് മുൻപ് അറിയിച്ച ഹർത്താലുകൾ മാത്രമേ അനുമതി നൽകാവൂ എന്ന് കോടതി മുൻപ് പരാമർ ശിച്ചിരുന്നു ഇത് ലംഘിച്ചു എന്ന് ആരോപിച്ചാണ് ഹ‍ർത്താൽ നടത്തുന്നത് തടയണമെന്ന് ഹ‍ർജിക്കാരൻ വാദിച്ചത്. എന്നാൽ ഈ വ്യവസ്ഥ നിയമമായി മാറിയിട്ടില്ലെന്നും ബിൽ നി‍ർദേശമാണെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.  

ഹർത്താൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് ജോലി ചെയ്യാനും സഞ്ചരിക്കാനുമുള്ള സൗകര്യമൊരുക്കുമെന്നും സ‍ർക്കാർ ഇന്ന് കോടതിയെ അറിയിച്ചു. ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് സംരക്ഷണമൊരുക്കുമെന്നും താത്പര്യമില്ലാത്തവ‍ർക്ക് ജോലി ചെയ്യാമെന്നും വ്യക്തമാക്കിയ സ‍ർക്കാർ അന്നേ ദിവസം അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നില്ലായെന്ന് ഉറപ്പു വരുത്തുമെന്നും ഹൈക്കോടതിയിൽ വ്യക്തമാക്കി. 

ഈ സാഹചര്യത്തിലാണ് ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളിയത്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ഹ‍ർത്താലിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കർഷകസംഘനടകളുടെ ഭാരത് ബന്ദിന് കേരളത്തിൽ സംയുക്ത തൊഴിലാളി യൂണിയനുകളും എൽഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപിയും ബിഎംഎസും അടക്കമുള്ള സംഘപരിവാർ സംഘടനകൾ മാത്രമാണ് ബന്ദിന് പിന്തുണ പ്രഖ്യാപിക്കാതെ മാറി നിന്നത് ഈ സാഹചര്യത്തിൽ ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലായി മാറുമെന്ന് വ്യക്തമായിരുന്നു. 


Post a Comment

0 Comments