banner

പീഡനത്തിന് ഇരയായ യുവതിയുടെ അമ്മ മരിച്ച നിലയില്‍; മൃതശരീരത്തിന് മൂന്ന് ദിവസത്തെ പഴക്കം

കോഴിക്കോട് : ചേവായൂരിൽ ബസിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ അമ്മയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. 63 വയസുള്ള ഇവരുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഇവർ മാനസിക വെല്ലുവിളി നേരിടുന്നുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗം നടന്നതിന് ശേഷം യുവതിയെ സാമൂഹിക ക്ഷേമ വകുപ്പിന്‍റെ നിർദേശപ്രകാരം സർക്കാർ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇവർ ഒറ്റയ്ക്കായിരുന്നു താമസം. ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

ജൂലൈയിലാണ് 21 വയസ് പ്രായമുളള മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ മൂന്നു പേര്‍ ചേര്‍ന്ന് നിര്‍ത്തിയിട്ട ബസിനുളളില്‍ ബലാത്സംഗം ചെയ്തത്. കുന്ദമംഗലം സ്വദേശി ഗോപീഷ്, പത്താംമൈല്‍ സ്വദേശി മുഹമ്മദ് ഷമര്‍ എന്നിവരെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍പോയ രണ്ടാം പ്രതി പന്തീര്‍പാടം സ്വദേശി ഇന്ത്യേഷ് കുമാറിനായി അന്വേഷണം ഊര്‍ജ്ജിതമായി തുടരുകയാണ്. യുവതി നേരത്തേയും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. 


Post a Comment

0 Comments