banner

ഇരട്ടകുട്ടികളായ മക്കളെ കിണറ്റിലെറിഞ്ഞ ശേഷം മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് : നാദാപുരത്ത് മക്കളായ ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം മാതാവ് കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. രണ്ട് കുട്ടികളും മരിച്ചു. മൂന്നുവയസ്സുകാരായ മുഹമ്മദ് റസ്‌വിൻ, ഫാത്തിമ റൗഹ എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. സിസി യുപി സ്‌കൂളിന് സമീപം താമസിക്കുന്ന മഞ്ഞാംപുറത്ത് റഫീഖിന്റെ ഭാര്യ സുബീന മുംതാസാണ് കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.

ബന്ധുവിനെ ഫോണിൽ വിളിച്ച്  കിണറിൽ ചാടി മരിക്കുകയാണെന്ന്‌ മുന്നറിയിപ്പ് നൽകിയ ശേഷമാണ് തിങ്കളാഴ്‌ച‌ രാത്രി ഒമ്പതരയോടെ ഭർത്താവായ റഫീഖിന്റെ കുടുംബ വീട്ടിലെ കിണറ്റിൽ കുട്ടികളെയും എടുത്ത് ചാടിയത്‌. പതിനൊന്ന് മണിയോടെ ബന്ധുക്കളുടെ ബഹളം കേട്ട് നാട്ടുകാർ എത്തുമ്പോൾ യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നു.

ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി സുബീനയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഇവരെ പിന്നീട് നാദാപുരം സിഐ ഇ വി ഫായിസ് അറസ്റ്റ് ചെയ്‌തു. സുബീന മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
സുബീനക്കെതിരെ നാദാപുരം പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. എഎസ്‌പി നിധിൻ രാജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ സംസ്‌ക‌രിച്ചു.

Post a Comment

0 Comments