banner

യു.ഡി.എഫ് പൊതുയോഗങ്ങളില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നില്ല; പരിഭവം പറഞ്ഞ് എന്‍കെ പ്രേമചന്ദ്രന്‍ എംപി

യു.ഡി.എഫ് പൊതുയോഗങ്ങളില്‍ പ്രതികരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ആര്‍എസ്പി നേതാക്കള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിക്കാറില്ലെന്നും എംപി കുറ്റപ്പെടുത്തി. ഒരു അഭിമുഖത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

”ഒരു പൊതുയോഗത്തിന് ചെല്ലുമ്പോള്‍ എല്‍ഡിഎഫില്‍ ആണെങ്കില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ഇരുന്നാലും ഓരോ ഘടകകക്ഷിയുടെയും ഊഴത്തിന്റെ അടിസ്ഥാനത്തിലേ അദ്ദേഹത്തെ വിളിക്കൂ. ഇവിടെ എകെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, പിന്നെ മുസ്ലീംലീഗിന്റെ ഒരാളെയും വിളിക്കും. അപ്പോഴേക്ക് യോഗം തീരും. നമ്മുടെ ശബ്ദം പോലും പുറത്തേക്ക് വരില്ല. ഘടകകക്ഷികള്‍ മുന്നണിയുടെ ഭാഗമാണെന്ന വികാരം ഉണ്ടാകണം. ചിലപ്പോള്‍ ചില യോഗങ്ങളിലെ തള്ളു കാണുമ്പോഴേ നമ്മളെല്ലാം മാറും. അതോടെ ‘നിങ്ങള്‍ പോയില്ലേ’ എന്നായിരിക്കും നമ്മുടെ പാര്‍ട്ടിക്കാര്‍ ചോദിക്കുക. രാഷ്ട്രീയ സംസ്‌കാരമാണ് മാറേണ്ടത്.”- പ്രേമചന്ദ്രന്‍ പറഞ്ഞു.

രാജ്യം പ്രതീക്ഷയോടെ നോക്കുന്നത് കോണ്‍ഗ്രസിനെയാണെന്നും പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ”അച്ചടക്കവും കെട്ടുറപ്പും ഇല്ലാതെ മുന്നണിയെ നയിക്കുന്ന ഒരു പാര്‍ട്ടിക്ക് മുന്നോട്ടു പോകാന്‍ സാധിക്കില്ല. ഇവിടെ കോണ്‍ഗ്രസ് വലിയ പരീക്ഷണം ആരംഭിക്കാന്‍ പോകുന്നതായാണു മനസിലാകുന്നത്. പ്ലസോ നെഗറ്റീവോ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ പഴയ തലമുറയും പുതിയ തലമുറയും യോജിച്ചു പോകണമെന്നാണ് ഞങ്ങളുടെ നിലപാട്. അപ്പോഴാണ് ഒരു പാര്‍ട്ടി ശക്തമാകുന്നത്. ഘടനാപരമായ പൊളിച്ചെഴുത്തുതന്നെ മുന്നണിയില്‍ വേണം.”
 
”നേമം അടക്കമുള്ള ബിജെപി ശക്തി കേന്ദ്രങ്ങളില്‍ വളരെ നേരത്തേ ശക്തരായ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. മുരളിയെ പോലെ ഒരാളെ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നു. പക്ഷേ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടി വന്നു വളരെ കഴിഞ്ഞാണ് മുരളിക്ക് ഇറങ്ങാന്‍ സാധിച്ചത്. ആദ്യം ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്നു പറയുന്നു പിന്നീട് വേണ്ടെന്നു വയ്ക്കുന്നു, അങ്ങനെ വിവാദമാക്കി വഷളാക്കിയ ശേഷമാണ് മുരളി വരുന്നത്. അതോടെ കളത്തില്‍ എല്‍ഡിഎഫ് മുന്നിലെത്തി. ആ തീരുമാനം മറ്റിടങ്ങളില്‍ ദോഷം ചെയ്തു എന്നെല്ലാം അഭിപ്രായം ഉയരുന്നുണ്ട്. അതും ഒരു അഭിപ്രായമാണ്.”

Post a Comment

0 Comments