banner

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം, ഒളിവിലായിരുന്ന രണ്ട് പേർ കൊല്ലത്ത് പിടിയിൽ

കരുനാഗപ്പളളി : സുഹൃത്തിനെ ആക്രമിച്ചതിന് കേസ് കൊടുത്ത വിരോധത്തിൽ യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ അംഗങ്ങൾ പോലീസ് പിടിയിലായി. 

ശൂരനാട് തെക്ക് വില്ലേജിൽ കന്നിമേൽ കിടങ്ങയം സ്വദേശി നിഷാദ് (19), ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ ഷഹാനസ് (22) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലൈ പത്തിന് തൊടിയൂർ സൈക്കിൾ മുക്കിൽ വച്ച് ബിജോ യോഹന്നാൻ എന്നയാളിനെ വടിവാൾ വച്ച് തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ അംഗങ്ങളാണ് പോലീസ് പിടിയിലായത്. തലയ്ക്ക് ഗുരുതരമായ മുറിവും വാരിയെല്ലുകൾക്ക് പൊട്ടലുമേറ്റ് യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവത്തിന് ശേഷം ഒളിവിൽ പേയ പ്രതികളിൽ രണ്ട് പേരെ മുൻപ് പോലീസ് പിടികൂടിയിരുന്നു. തുടർന്ന് പ്രതികൾ കരുനാഗപ്പളളി കെ.എസ്സ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിയതായി സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പ്രതികൾ പിടിയിലാകുകയായിരുന്നു. കരുനാഗപ്പളളി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഷൈനു തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെകടർ ഗോപകുമാർ. ജി, എസ്.ഐമാരായ ജോൺസ് രാജ്, അലോഷ്യസ്, ജയശങ്കർ, ജയകുമാർ, എ.എസ്.ഐ ഷാജിമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.


Post a Comment

0 Comments