banner

ഐഎഎസ് കിട്ടാനായി തങ്കഭസ്മം കഴിക്കണമെന്നാവശ്യപ്പെട്ട ജ്യോതിഷി, തട്ടിയത് 11 ലക്ഷത്തിലേറെ രൂപ; കണ്ണൂരിൽ യുവാവിൻ്റെ കാഴ്ച മങ്ങി

കണ്ണൂര്‍ : ഐഎഎസ് ലഭിക്കുന്നതിനായി ജ്യോതിഷിയുടെ നിര്‍ബന്ധപ്രകാരം തങ്കഭസ്മം പാലില്‍ കലക്കിക്കുടിച്ചതായ വിദ്യാര്‍ത്ഥിയുടെ കാഴ്ചയ്ക്ക് മങ്ങലേറ്റതായി പരാതി. കണ്ണൂരിലാണ് സംഭവം. കൊറ്റാളി സ്വദേശി പാരഡിസ് ഹൗസില്‍ മൊബിന്‍ ചന്ദാണ്, കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോതിഷിക്കെതിരെ കണ്ണവം പോലീസില്‍ പരാതി നല്‍കിയത്.

ഗരുഡ രത്‌നം, തങ്കഭസ്മം, വിദേശ ലക്ഷ്മി യന്ത്രം എന്നിവയാണെന്ന് കബളിപ്പിച്ച് വ്യാജ സാധങ്ങൾ നല്‍കി 11,75,000 രൂപ വാങ്ങിയതായും പരാതിയിൽ ആരോപിക്കുന്നുണ്ട്.

ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുറ്റി അടിക്കല്‍ സമയം നോക്കാനെത്തിയ മൊബിന്‍ ചന്ദ്, ഇയാളുടെ വ്യാജ പ്രചരണത്തിൽ വീഴുകയായിരുന്നു. തുടര്‍ന്ന് മൊബന്‍ചന്ദ് അപകടത്തിൽ  മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് ജോത്സ്യന്‍ ഇയാളുടെ ഭാര്യയെയും മറ്റു ബന്ധുക്കളെയും വിശ്വസിപ്പിക്കുകയും ആദിവാസികളില്‍ നിന്ന് ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള ഗരുഡ രത്‌നം പത്തെണ്ണം വാങ്ങി വീട്ടില്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇതിന് പുറമേ ഭാവിയില്‍ പരാതിക്കാരൻ്റെ മകന് ഐ.എ.എസ് പരീക്ഷ വിജയിക്കാനായി തങ്കഭസ്മം കഴിപ്പിക്കണമെന്നും വീട്ടില്‍ വിദേശ ലക്ഷ്മി യന്ത്രം സൂക്ഷിക്കണമെന്നും ജോത്സ്യനെന്ന് പറയപ്പെടുന്ന ഇയാള്‍  പറയുകയായിരുന്നു. തുടർന്ന് ഇതിൽ വീണ മൊബന്‍ചന്ദ് ഇതെല്ലാം അനുസരിക്കുകയും ചെയ്തു.

Post a Comment

0 Comments