banner

നാശം വിതച്ച് മഴ, കൊല്ലത്ത് നിരവധി വീടുകളിൽ വെള്ളം കയറി; കല്ലടയാറിൽ ജലനിരപ്പ് ഉയരുന്നു, ജില്ലയിൽ ഓറഞ്ച് അലേർട്ട്

ഇന്നലെ മുതൽ തുടരുന്ന കനത്ത മഴയെ തുടർന്ന് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി കിഴക്കൻ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടവും കൃഷി നാശവും സംഭവിച്ചു. പലയിടങ്ങളിലും മഴ മൂലം റോഡുകൾ ഇടിഞ്ഞതോടെ വാഹന ഗതാഗതം തടസപ്പെട്ടു. ജലനിരപ്പ് ഉയർന്നതോടെ തെന്മല ഡാമിലെ ഷട്ടറുകൾ പത്ത് സെൻ്റീമീറ്റർ കൂടി ഉയർത്തി. കൊറ്റങ്കരയിൽ വിവിധ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി.

കൊല്ലം തിരുമംഗലം ദേശീയ പാതയിൽ മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു. തെന്മല ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തിയതിനാൽ കല്ലടയാറ്റിൽ ജലനിരപ്പ് ഉയരുകയാണ്.  ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. കഴുതുരുട്ടി മൂന്നാം ബ്ലോക്കിൽ മലവെള്ള പാച്ചിലിൽ കൃഷിമുഴുവൻ  ഒഴുകി പോയി.

പത്തനാപുരം മാങ്കോട് വീട് തകർന്നു. പ്രദേശവാസിയായ ദാസിൻ്റെ വീടാണ് തകർന്നത്. വനമേഖലകളിൽ വൈദ്യുതി, ഇൻ്റർനെറ്റ് ബന്ധങ്ങൾ തടസപ്പെട്ടു. തീരമേഖലകളിൽ കടലാക്രമണവും ശക്തമാണ്.പരവൂർ കായലിൽ ജലനിരപ്പ് ഉയർന്നതോടെ മയ്യനാട് ,താന്നി മേഖലകളിൽ വീടുകളിൽ വെള്ളം കയറി. അടിയന്തര സാഹചര്യത്തെ നേരിടാൻ എല്ലാ വില്ലേജ് ഓഫീസർമാരും തയാറായിരിക്കണമെന്ന്  ജില്ലാ ഭരണകൂടം നിർദേശം നൽകി. ആവശ്യമെങ്കിൽ കൺട്രോൽ റൂമുകൾ ആരംഭിക്കാനും നിർദേശമുണ്ട്. 

അതെ സമയം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കനത്ത മഴ തുടരുന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Post a Comment

0 Comments