banner

ഇന്നലെ പിറന്നാൾ, കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ വൈകിട്ടോടെ ലഭിച്ച മൃതദേഹ അവശിഷ്ടം അലൻ്റേതെന്ന് സംശയം

കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ അലൻ്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. വൈകിട്ട് ആറോടെയാണ് കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേന സംഘം നടത്തിയ തിരച്ചിൽ മൃതദേഹം ലഭിച്ചത്. ഇതോടെ കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 11 ആയി. കാവാലിയിൽ 6 പേരും പ്ലാപ്പള്ളിയിൽ അഞ്ച് പേരുമാണ് മരിച്ചത്.

ഡിഎൻഎ പരിശോധനയടക്കമുള്ള നടപടി ക്രമങ്ങൾ ബാക്കിനില്‌ക്കെ ലഭിച്ച മൃതദേഹം അലൻ്റെ മാതൃസഹോദരനാണ് പ്രാഥമികമായി തിരിച്ചറിഞ്ഞത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.  ഇന്നലെ നടന്ന തെരച്ചിലിൽ മറ്റൊരു മൃതദേഹം ലഭിച്ചിരുന്നു. ഇത് അലൻ്റേതാണെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഇത് അലൻ്റെ പ്രായമുള്ള ആളല്ല ഇതെന്ന് സംശയം പ്രകടിപ്പിച്ചു. പിന്നീട് ഇത് ബന്ധുക്കളും ശരിവച്ചു. ലഭിച്ച മൃതദേഹം 35 വയസ്സിനു മുകളിലുള്ള ആളുടേതാണെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

അതേസമയം, പമ്പ ഡാം നാളെ തുറക്കും. രാവിലെ അഞ്ച് മണിയോയാവും ഡാം തുറക്കുക. 25 ഘന അടി മുതൽ പരമാവധി 50 ഘന അടി വരെ വെള്ളം പുറത്തേക്കൊഴുക്കും. രണ്ട് ഷട്ടറുകൾ ക്രമാനുഗതമായി ഉയർത്തും. കക്കി- ആനത്തോട് ഡാമിനെ അപേക്ഷിച്ച് പുറത്തേക്ക് ഒഴുക്കിവിടുന്ന ഈ വെള്ളത്തിൻ്റെ അളവ് വളരെ കുറവാണ്.

ഇന്നലെ അലൻ്റെ പിറന്നാളായിരുന്നു.....

ഇന്നലെ അലന്റെ പതിനാലാം ജന്മദിനമായിരുന്നു. അവനിഷ്ടമുള്ള ബ്ലാക്ക് ഫോറസ്റ്റ് കേക്കും വാങ്ങി പുതിയ വീട്ടിൽ ആഘോഷിക്കാനിരിക്കെയാണ് ദുരന്തം എല്ലാം കവർന്നത്. കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ സ്ഥലത്ത് അലൻ എന്ന പതിനാല് വയസ്സുകാരന് വേണ്ടിയുള്ള തിരച്ചിൽ ബന്ധുക്കൾ അവന്റെ ജന്മദിവസവും തുടർന്നു.

Post a Comment

0 Comments