banner

എസിയിൽ നിന്ന് പുക വന്നു, രക്ഷപെടാനുള്ള ശ്രമവും വിഫലമായി; ഭാര്യയും ഭര്‍ത്താവും കിടപ്പറയിൽ വെന്തുമരിച്ചു

മധുര : കിടപ്പ് മുറിയിലെ എയർകണ്ടീഷണർ പൊട്ടിത്തെറിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു. തമിഴ്നാട്ടിലെ മധുര ആനയൂര്‍ എസ്.വി.പി നഗറിലാണ് സംഭവം. ശക്തികണ്ണന്‍ (43), ഭാര്യ ശുഭ എന്നിവരാണ് എസി പൊട്ടിത്തെറിച്ച് അഗ്നി പടർന്നതോടെ രക്ഷപ്പെടാനാകാതെ മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

തകരാറിലായ എയർകണ്ടീഷണറിൽ നിന്നും ഉഗ്ര ശബ്ദവും പുകയും വരുന്നത് ശ്രദ്ധയിൽപ്പെട്ട ദമ്പതിമാര്‍ മുറിയിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിക്കുന്നതിനിടെ എസി പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നീട് കിടപ്പുമുറി അഗ്നിക്കിരയായി. ഫയര്‍ ആന്‍റ് റെസ്ക്യൂ സംഘം നടത്തിയ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് തീ അണച്ച് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

ശക്തികണ്ണന്‍, ഭാര്യ ശുഭ. മക്കളായ കാവ്യ, കാര്‍ത്തികേയന്‍ എന്നിവര്‍ ഒന്നിച്ചാണ് വെള്ളിയാഴ്ച രാത്രി വീടിന്‍റെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ കിടന്നത്. എന്നാല്‍ രാത്രി വൈകി മുറിയില്‍ തണുപ്പ് കൂടുതലാണ് എന്ന് പറഞ്ഞ് മക്കള്‍ താഴത്തെ നിലയിലേക്ക് കിടപ്പ് മാറ്റുകയായിരുന്നു. പുലര്‍ച്ചെ മുകള്‍ നിലയില്‍ നിന്നും തീ ഉയരുന്നത് കണ്ട് അയല്‍ക്കാര്‍ ഓടിക്കൂടുകയായിരുന്നു. അവര്‍ വിളിച്ച് എഴുന്നേല്‍പ്പിച്ചപ്പോഴാണ് മക്കള്‍ കാര്യം അറിഞ്ഞത്. 

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്കരിച്ചു. വിശദമായ അന്വേഷണം നടത്തും എന്നാണ് ആനയൂര്‍ പൊലീസ് പറയുന്നത്.

Post a Comment

0 Comments