banner

മെഡിക്കല്‍ കോളേജിലെ കൂട്ടിരിപ്പുകാരനെ മര്‍ദിച്ച കേസിൽ പ്രതികളായ സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍

തിരുവനന്തപുരം : മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ നിഷ്കരുണം മർദിച്ച കേസിൽ രണ്ട് പേർ പിടിയിൽ. സ്വകാര്യ ഏജന്‍സിയിലെ സുരക്ഷാ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. മർദനമേറ്റ അരുണിൻ്റെ പരാതിയിന്മേലാണ്  മെഡിക്കൽ കോളജ് പൊലീസിന്റെ നടപടി. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്. ബന്ധുവിന് കൂട്ടിരിക്കാനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ ആറ്റിങ്ങൽ സ്വദേശി അരുൺ ദേവുമായി സെക്യൂരിറ്റി ജീവനക്കാർ വാർഡിൽ കയറുന്നതിനെ ചൊല്ലി തർക്കമുണ്ടായി. പിന്നാലെ പ്രകോപിതരായ രണ്ടു സെക്യൂരിറ്റി ജീവനക്കാർ അരുണിനെ മർദിക്കുകയായിരുന്നു. മർദനമേറ്റ അരുൺ ദേവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് അരുണിനെ വീണ്ടും മർദിച്ചു. മർദനത്തിൽ അരുണിന് കാര്യമായി പരിക്കേറ്റിട്ടുണ്ട്. അതേ സമയം സംഭവം വാർത്തയായതിനു പിന്നാലെ ആരോഗ്യമന്ത്രി വീണ ജോർജ്ജ് വിഷയത്തിൽ ഇടപെട്ടു. കൂട്ടിരുപ്പുകാരന്റെ പരാതിയിന്‍മേല്‍ അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Post a Comment

0 Comments