banner

ഒമിക്രോണ്‍; പ്രതിരോധ മുന്നൊരുക്കങ്ങൾ ശക്തമാക്കി രാജ്യം


ആഗോള തലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടുന്നതിന് മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങി രാജ്യം.നിലവിലെ സാഹചര്യം കണക്കിലെടുത്ത് നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും വാക്‌സിനേഷന്‍ തോതും വര്‍ധിപ്പിക്കാനും സംസ്ഥാനത്തിലുടനീളം ആരോഗ്യ സൗകര്യങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കാനും സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം പരമാവധി ഉപയോഗിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ ‘അപകട സാധ്യതയുള്ള’ രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും അവിടെ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുടെ തുടര്‍നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനും കോവിഡ് അനുയോജ്യമായ പെരുമാറ്റം ഉറപ്പുവരുത്താനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

രാജ്യാന്തര വിമാനങ്ങളിലെത്തുന്ന യാത്രക്കാരുടെ മുന്‍കാല യാത്രാ വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ് സംവിധാനം സംസ്ഥാന തലത്തില്‍ അവലോകനം ചെയ്യാന്‍ വിപുലമായ പരിശോധനാ സൗകര്യങ്ങള്‍ ഒരുക്കുക, ഹോട്‌സ്‌പോട്ടുകളിലും സമീപകാലത്ത് പോസിറ്റീവ് കേസുകള്‍ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങളിലും തുടര്‍ച്ചയായ നിരീക്ഷണം ഹോട്‌സ്പോട്ടുകളില്‍ വിപുലമായ പരിശോധനയ്‌ക്കൊപ്പം എല്ലാ പോസിറ്റീവ് സാംപിളുകളും ജീനോം സീക്വന്‍സിങ്ങിനായി നിയുക്ത ലാബുകളിലേക്ക് അയയ്ക്കല്‍, എല്ലാ സംസ്ഥാനങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെ നിലനിര്‍ത്താന്‍ ശ്രമിക്കല്‍, രോഗം ആരംഭത്തില്‍ തന്നെ തിരിച്ചറിയാന്‍ പരിശോധനകളുെട എണ്ണവും ആര്‍ടിപിസിആര്‍ പരിശോധനകളും വര്‍ധിപ്പിക്കുക, സംസ്ഥാനങ്ങള്‍ പൊതുജനങ്ങളില്‍നിന്നുള്ള സാംപിളിങ് ഗണ്യമായി വര്‍ധിപ്പിക്കുക. തുടങ്ങി നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

കൂടാതെ രാജ്യത്ത് വ്യാപിക്കുന്ന വകഭേദങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ സാര്‍സ്‌കോവ്-2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം സ്ഥാപിച്ചു. വൈറസിന്റെ ജീനോമിക് വ്യതിയാനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള മള്‍ട്ടി-ലബോറട്ടറി, മള്‍ട്ടി-ഏജന്‍സി, പാന്‍-ഇന്ത്യ നെറ്റ്വര്‍ക്ക് ആണിത്. വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും വാര്‍ത്താസമ്മേളനങ്ങളിലൂടെയും ബുള്ളറ്റിനിലൂടെയും ജനങ്ങളുടെ ആശങ്കയില്ലാതാക്കുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും വേണമെന്നും നിര്‍ദ്ദേശം ഉണ്ട്. ഈ മാസം 24 ന് ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്.അതേസമയം ലോകരാജ്യങ്ങള്‍ കോവിഡിന്റെ അതിമാരകവുമായ വകഭേദത്തെ ചെറുക്കാന്‍ അതിര്‍ത്തികള്‍ അടച്ചുകഴിഞ്ഞു. ബോട്സ്വാന, ബെല്‍ജിയം, ഹോങ്കോങ്, ഇസ്രയേല്‍ എന്നിവിടങ്ങള്‍ക്കു പിന്നാലെ ജര്‍മനിയിലും ചെക്ക് റിപ്പബ്ലിക്കിലും ബ്രിട്ടണിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യു.എസ്, ആസ്‌ട്രേലിയ, ജപ്പാന്‍, ഇറാന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.പുതിയ വകഭേദത്തിനെ ലോകാരോഗ്യസംഘടന ആശങ്കാജനകമായ വകഭേദങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തുന്നത്.

Post a Comment

0 Comments