banner

സ്വയം നൽകിയ പേര് മംഗല്‍ പാണ്ഡെ, പൊലീസ് റെക്കോർഡുകൾ പ്രകാരം കുപ്രസിദ്ധ കുറ്റവാളി; ഒടുവിൽ ബംഗളൂരുവില്‍ നിന്ന് കൊല്ലം സിറ്റി പൊലീസ് സാഹസികമായി പൊക്കി

കുപ്രസിദ്ധ കുറ്റവാളി മംഗല്‍ പാണ്ഡെയെ (എബിന്‍ പെരേര-33) ബംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടിയത് സാഹസികമായി.
പലപ്പോഴും ഒളിത്താവളം മാറിമാറി താമസിക്കുന്ന ഇയാള്‍ ബംഗളൂരുവില്‍ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അവിടെയെത്തിയത്.

പ്രദേശവാസികളുടെ സഹായത്തോടെയാണ് പൊലീസ് ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലെത്തിയത്. പൊലീസിന്റെ സാന്നിദ്ധ്യം മനസിലാക്കി ഇയാള്‍ സമീപത്തെ അപ്പാര്‍ട്ട്മെന്റിലേക്ക് ചാടി ഒളിക്കുകയായിരുന്നു. പിന്തുടര്‍ന്ന പൊലീസ് സംഘം പിന്നാലെ സാഹസികമായി ചാടിക്കടന്ന് ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. ജില്ലയിലും പുറത്തുമുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലും എക്സൈസിലും നിരവധി കേസുകളില്‍ പ്രതിയായ മുണ്ടയ്ക്കല്‍ തെക്കെവിള പെരുമ്ബള്ളി തൊടിയില്‍ എബിന്‍ പെരേര (33) തനിക്ക് സ്വയം നല്‍കിയ പേരാണ് മംഗല്‍ പാണ്ഡെ. ഈ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഇയാള്‍ കൊലപാതകശ്രമം, പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വധഭീഷണി, മാരകമായി മുറിവേല്‍പ്പിക്കല്‍, മയക്കു മരുന്നുകളുടെ വ്യാപാരം, മയക്കുമരുന്നു കടത്ത്, അക്രമം, പൊതു സമാധാനത്തിന് ഭീഷണി തുടങ്ങി വ്യത്യസ്ത കുറ്റങ്ങളില്‍ പ്രതിയാണ്. ഇരവിപുരം സ്റ്റേഷനില്‍ കാപ്പ നിയമ പ്രകാരവും പ്രതിയാണ്. കാപ്പ പ്രകാരം ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു.

എറണാകുളം, മൈസുരു, ഊട്ടി, കൊടൈക്കനാല്‍, കമ്ബം എന്നിവിടങ്ങളിലെ താവളങ്ങളില്‍ നിന്ന് ബംഗളുരുവില്‍ എത്തിയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ടി. നാരായണനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം എ.സി.പി ജി.ഡി. വിജയകുമാര്‍, ഈസ്റ്റ്‌ എസ്.എച്ച്‌.ഒ ആര്‍. രതീഷ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ഈസ്റ്റ്‌ എസ്.ഐ ആര്‍. രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ സംഘം ബംഗളൂരുവിലെ സമ്ബര്‍ക്കിക നഗര്‍, കമസാന്‍ഡ്ര, ഇലക്‌ട്രോണിക് സിറ്റി, പിജിപ്പുര തുടങ്ങിയ സ്ഥലങ്ങളില്‍ ദിവസങ്ങളോളം നടത്തിയ രഹസ്യാന്വേഷണത്തിന് ശേഷമാണ് പിടികൂടിയത്. ഈസ്റ്റ്‌ എസ്.ഐക്കൊപ്പം ആര്‍. പ്രജേഷ്, എസ്.എസ്. സനോജ്, ആര്‍. രമേശ്‌ കുമാര്‍ എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം രാത്രിയില്‍ കൊല്ലത്തെത്തിച്ച ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments