banner

നിയമ വിദ്യാർത്ഥിയായ നവവധു തൂങ്ങി മരിച്ച നിലയിൽ, പൊലീസിനും ഭർത്താവിനുമെതിരെ യുവതിയുടെ ആത്മഹത്യാ കുറിപ്പ്

ആലുവ : ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകിയ യുവതി തൂങ്ങി മരിച്ച നിലയിൽ. ആലുവയിൽ നവവധു തൂങ്ങി മരിച്ച നിലയിൽ. എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21) ആണ് ആത്മഹത്യ ചെയ്തത്. 8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത്. ഇരുവരും തമ്മിലുണ്ടായ തർക്കങ്ങളെ തുടർന്ന് പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിച്ച് വരുകയായിരുന്നു.

തുടർന്ന് യുവതി ആലുവ ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെയും ഭർത്താവിൻ്റെയും വീട്ടുകാരെ മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ചിരുന്നു ഇതിന് പിന്നാലെ ഇന്ന് യുവതിയെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

മോഫിയയും യുവാവും തമ്മിൽ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നും ഇത് പ്രണയമാവുകയും തുടർന്ന്  വേഗം വിവാഹം നടത്തണമെന്ന് യുവാവിൻ്റെ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ മാതാപിതാക്കൾ സമ്മതിച്ചില്ല. എന്നാൽ, നിക്കാഹെങ്കിലും നടത്തിനൽകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് അത് നടത്തിയതായും ബന്ധുക്കൾ പറഞ്ഞു. 

നിക്കാഹിനു ശേഷം ഭർതൃവീട്ടുകാർ ഇടക്കിടെ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുമായിരുന്നു. രണ്ട് മൂന്ന് ദിവസം താമസിപ്പിച്ചതിനു ശേഷം കുട്ടിയെ തിരിച്ചയക്കും. പിന്നീട്, ഭർത്താവ് മുഹ്‌സിൻ രാത്രി അശ്ലീല സിനിമകൾ കാണുന്നത് കുട്ടി മനസ്സിലാക്കി. സ്ത്രീധനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞ് മാനസികവും ശാരീരികവുമായി കുട്ടിയെ ഇവർ ഉപദ്രവിക്കുമായിരുന്നു. ഒരു വലിയ പൊട്ടിത്തെറിയുടെ വക്കിലെത്തിയപ്പോഴാണ് ഞങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞത്. 

കഴിഞ്ഞ ഒക്ടോബർ 28ന് മുഹ്‌സിൻ ആലുവ പള്ളിയിൽ തലാഖ് നോട്ടീസ് നൽകി. അതിൽ ഞങ്ങൾ സഹകരിച്ചില്ല. പിന്നീടാണ് പൊലീസിൽ പരാതിപ്പെട്ടത്. മധ്യസ്ഥ ചർച്ചയിൽ സിഐ വളരെ മോശമായാണ് സംസാരിച്ചത്. വീട്ടിലെത്തി അല്പസമയം ഒറ്റക്കിരിക്കട്ടെ എന്നുപറഞ്ഞ് മുറിയിൽ കയറി വാതിലടച്ചു. ഇടക്കിടെ വാതിലിൽ മുട്ടിയപ്പോൾ അവൾ മൂളുന്നുണ്ടായിരുന്നു. എന്നാൽ, പിന്നീട് അനക്കമില്ലാതായി. ജനലിലെ ഗ്ലാസ് പൊട്ടിയ ഇടത്ത് നോക്കിയപ്പോൾ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറുകയായിരുന്നു. കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധിക്കും എന്നും പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു.

Post a Comment

0 Comments