banner

കൊല്ലത്ത് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന 21കാരൻ അറസ്റ്റിൽ

യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ട് ഒളിവില്‍ പോയ സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായി. കിളികൊല്ലൂര്‍ കല്ലുംത്താഴം എം.എസ് നഗര്‍ - 65 മുതിരക്കുന്നത്ത് വീട്ടില്‍ ശ്രീജിത്ത് (21) നെയാണ് പോലീസ് പിടികൂടിയത്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ജില്ല വിട്ട് ഒളിവില്‍ കഴിഞ്ഞ് വരുകയായിരുന്നു. 

കഴിഞ്ഞ ജൂലൈ 22ന് നെടുമ്പന പുലമണ്‍ ക്ഷേത്രത്തിന് സമീപം കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുകയായിരുന്ന സജീവനെയാണ് ഇയാളും സംഘവും ചേര്‍ന്ന് ആക്രമിച്ചത്. ഇതിനെ ചോദ്യം ചെയ്ത സജീവിനെ ഇയാള്‍ കൈവശം കരുതിയിരുന്ന കത്തി വച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജീവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പാരിപ്പളളി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മറ്റൊരാളാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ സജീവിനെ ആക്രമിച്ചത്. 

സംഭവത്തിന് ശേഷം ഇവര്‍ ഒളിവില്‍ പോയെങ്കിലും സംഘത്തിലുള്‍പ്പെട്ട ഒരാളെ കഴിഞ്ഞ സെപ്റ്റംബറില്‍ പോലീസ് പിടികൂടിയിരുന്നു. കായംകുളത്ത് ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് സിറ്റി പോലീസ് മേധാവി നാരായണന്‍.റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ കായംകുളത്ത് നിന്നും ഇയാളെ പിടികൂടുകയായിരുന്നു. 

അവിടെ ഇയാള്‍ വ്യക്തി വിവരങ്ങള്‍ മറച്ച് വച്ച് ജോലി ചെയ്ത് കഴിഞ്ഞ് വരുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായിട്ടുളള ഇയാള്‍ ഇരവിപുരം പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിനും വര്‍ക്കല പോലീസ് സ്റ്റേഷനില്‍ കവര്‍ച്ച കേസിലും പോലീസ് അന്വേഷിച്ച് വരുന്നയാളാണ്. പോലീസിനെ കബളിപ്പിക്കുന്നതിനാണ് ഇയാള്‍ കായംകുളത്തേക്ക് മാറി ഒളിവില്‍ കഴിഞ്ഞു വന്നിരുന്നത്. 

കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിപിന്‍കുമാര്‍ യൂപി യുടെ നേതൃത്വത്തില്‍  എസ്.ഐ സജീവ്, എ.എസ്.ഐ മാരായ സതീഷ്കുമാര്‍, നജീബ് സി.പി.ഓ മാരായ അത്തീഫ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു. 

Post a Comment

0 Comments