banner

"യുവതിയെ പുറത്ത് നിർത്താനാവില്ല, വേണമെങ്കിൽ വാതിൽ തകർത്തോ"; ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ച് മുങ്ങിയ സംഭവത്തിൽ കോടതി ഇടപെടൽ

കൊച്ചി : ഗാർഹിക പീഡനത്തിന് ശേഷം സ്വർണവും പണവും തട്ടിയെടുത്ത് ഭർത്താവും ഭർതൃവീട്ടുകാരും യുവതിയെ വാടകവീട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ കോടതി ഇടപെടൽ. ‘യുവതിയെ വഴിയിൽ നിർത്താനാവില്ല, ഭർത്താവും മാതാപിതാക്കളും ഹാജരായില്ലെങ്കിൽ വാതിൽ തകർത്ത് കയറുന്നതിനോ പെൺകുട്ടിയെ മാറ്റി താമസിപ്പിക്കുന്നതിനോ ഉത്തരവിടും’- ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി താക്കീത് ചെയ്തു.

ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ കോടതി ഉത്തരവുണ്ടായിട്ടും യുവതിയെ ഒഴിവാക്കാൻ ഭർത്താവും കുടുംബവും വീട് പൂട്ടി മുങ്ങുകയായിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ യുവതിയുടെ ഭർത്താവിന്റെ അഭിഭാഷകനാണ് ഹാജരായത്. 

യുവതിയുടെ ഭർത്താവായ കലൂർ ബാങ്ക് റോഡ് മണപ്പുറത്ത് വീട്ടിൽ ഓസ്വിൻ വില്യം കൊറയ ബംഗളൂരുവിലാണെന്നും എത്താൻ കഴിയില്ലെന്നുമാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

തുടർന്നാണ് രൂക്ഷമായ ഭാഷയിൽ കോടതി താക്കീത് നൽകിയത്. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോൾ ഭർത്താവ് വീഡിയോ കോൺഫറൻസ് വഴിയും മാതാപിതാക്കൾ നേരിട്ടും ഹാജരാകണമെന്നും ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആനി വർഗീസ് ഉത്തരവിട്ടു.

Post a Comment

0 Comments