banner

എല്‍ഐസി ഏജെന്റ് മരിച്ചത് ട്രെയിൻ തട്ടിയല്ല; യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

വൈക്കം : എല്‍ഐസി ഏജെന്റ് ജെസി തീവണ്ടി തട്ടി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് യുവതിയെ കാണപ്പെട്ടത്.ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ ജെസിയെ സുഹൃത്തായ മോഹനന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ മോഹനനെ പൊലീസ് അറസ്റ്റു ചെയ്തു. ഡിസംബര്‍ 18നാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ ജെസിയുടെ മൃതദേഹം റെയില്‍ പാളത്തിനരികില്‍ കണ്ടെത്തിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ജെസി ശ്വാസംമുട്ടിയാണു മരിച്ചതെന്നു സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുഹൃത്ത് മോഹനനാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിയുന്നത്. തുടര്‍ന്നാണ് ഇയാളുടെ അറസ്റ്റ്.

രണ്ടു വര്‍ഷം മുന്‍പ് ജെസിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ജെസിക്ക് രണ്ടു മക്കളുമുണ്ട്. എന്നാല്‍ സമീപവാസിയായിരുന്ന മോഹനനുമായി ജെസി അടുപ്പം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കാണാതായ ദിവസം വീടിനു സമീപത്തുനിന്ന് ഓട്ടോറിക്ഷയില്‍ മോഹനനൊപ്പം ജെസി യാത്ര ചെയ്തതായുള്ള മൊഴികളും ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണു കുറ്റം സമ്മതിച്ചത്. സ്വര്‍ണം പണയം വച്ചു കുറച്ചു പണം വേണമെന്ന് മോഹനന്‍ ജെസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജെസി ഇതു നല്‍കിയില്ല. ഇതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചത്.

ജെസിയുമായുള്ള അടുപ്പം മോഹനന്റെ വീട്ടിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതുകൊണ്ടു കൂടി പ്രതി ജെസിയെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയെ പൊലീസ് സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി

Post a Comment

0 Comments