banner

രാജ്യത്ത് ഒരാൾക്ക് കൂടി ഒമിക്രോൺ; സ്ഥിരീകരിച്ചത് 72കാരന്

ഇന്ത്യയിൽ വീണ്ടും ഒമിക്രോൺ സ്ഥിരീകരിച്ചു. സിംബാബ്‌വെയിൽനിന്നു ഗുജറാത്തിലെ ജാംനഗറിൽ തിരിച്ചെത്തിയ 72കാരനിലാണ് കോവിഡിന്റെ അതിവ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോൺ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് 72കാരനു കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ സാംപിൾ ജനിതക ശ്രേണീകരണത്തിനു അയക്കുകയായിരുന്നു.

ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം മൂന്നായി. കർണാടകയിലെ ബെംഗളൂരുവിൽ ഒരു ദക്ഷിണാഫ്രിക്കൻ പൗരനും അനസ്തെറ്റിസ്റ്റായ ഡോക്ടർക്കും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതിൽ 66കാരനായ ദക്ഷിണാഫ്രിക്കൻ പൗരൻ നവംബർ 27നു രാജ്യം വിട്ടിരുന്നു.

22ന് ആണ് ഇയാളുടെ സാംപിൾ ജനിതക ശ്രേണീകരണത്തിന് അയച്ചത്. തൊട്ടടുത്ത ദിവസം സമീപത്തെ സ്വകാര്യ ലാബിൽ പരിശോധന നടത്തി ലഭിച്ച നെഗറ്റീവ് റിപ്പോർട്ടുമായി 27ന് ഇയാൾ ദുബായിലേക്കു കടക്കുകയായിരുന്നു. അതേസമയം, ബെംഗളൂരുവിലെ ആശുപത്രിയിൽ അനസ്തെറ്റിസ്റ്റായ ഡോക്ടർക്ക് (46) ഒമിക്രോൺ എങ്ങനെ ബാധിച്ചു എന്ന എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ സ്ഥിരീകരിച്ച നവംബർ 24നു മുൻപ് ഇന്ത്യയിൽ ഒമിക്രോൺ ബാധിതരായി ചിലരെത്തിയെന്നു സംശയമുണ്ട്. ഈ സാഹചര്യത്തിൽ, മഹാരാഷ്ട്ര ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നവംബർ 1 മുതൽ രാജ്യത്ത് എത്തിയ ആളുകളെ ബന്ധപ്പെട്ടു നിരീക്ഷണം തുടങ്ങി. നിയന്ത്രണങ്ങൾ‍ ഇല്ലാതിരുന്നതിനാൽ നവംബർ 24 ന് മുൻപു തന്നെ ഇന്ത്യ ഉൾപ്പെടെ പലയിടത്തും വൈറസ് വാഹകർ എത്തിയിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്.

Post a Comment

0 Comments