banner

കേന്ദ്രം കള്ളം പറയുന്നുവെന്ന് രാഹുൽ ഗാന്ധി; മരിച്ച കർഷകരുടെ വിവരങ്ങൾ പുറത്ത് വിട്ടു

കഴിഞ്ഞ ഒരു വർഷക്കാലം കേന്ദ്ര സർക്കാർ കൊണ്ടുവന്ന കര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാർലമെന്റിൽ പ്രതിപക്ഷം ഇത് സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തിയിരുന്നുവെങ്കിലും പ്രധാനമന്ത്രി കൈയ്യൊഴിയുകയായിരുന്നു. മാത്രമല്ല കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമരഭൂമിയില്‍ ജീവന്‍ നഷ്ടമായ കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ പോലും കേന്ദ്രം തയ്യാറല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

പ്രതിഷേധത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ കൈവശമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ ശക്തമായി വിമര്‍ശിച്ച രാഹുല്‍ പഞ്ചാബില്‍ മരണപ്പെട്ട 400ലേറെ കര്‍ഷകരുടെ വിവരങ്ങളും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. സമരഭൂമിയില്‍ ജീവന്‍ വെടിഞ്ഞതിന് പഞ്ചാബ് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിയ കര്‍ഷകരുടെ വിവരങ്ങളാണ് രാഹുല്‍ പുറത്തുവിട്ടത്. ഇതോടൊപ്പം മറ്റുസംസ്ഥാനങ്ങളില്‍ മരണപ്പെട്ട 200ലേറെ കര്‍ഷകരുടെ കണക്കുകളും രാഹുല്‍ വിശദീകരിച്ചു.

മരിച്ചുവീണ കര്‍ഷകരുടെ വിവരങ്ങളെല്ലാം നേരത്തെതന്നെ കേന്ദ്രസര്‍ക്കാരിന്റെ കൈവശമുണ്ട്. കാര്‍ഷിക നിയമം കൊണ്ടുവന്നതിലെ തെറ്റ് ഏറ്റുപറഞ്ഞ് പ്രധാനമന്ത്രി തന്നെ നേരത്തെ പരസ്യമായി ജനങ്ങളോട്‌ മാപ്പുപറഞ്ഞതാണ്. മരണപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ പിന്നെ എന്താണ് പ്രശ്‌നമെന്നും രാഹുല്‍ ചോദിച്ചു. പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നടപടികള്‍ ഭീരുത്വമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Post a Comment

0 Comments