banner

വീട്ടിൽ കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ട് പേർ അറസ്റ്റിലായി

തിരുവനന്തപുരം : പേട്ട കരിക്കകത്ത് വീട് ആക്രമിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപ്രതികളെ പൊലീസ് പിടികൂടി. വെള്ളായണി കല്ലിയൂർ തുഷാര ഭവനിൽ ഷാൻരാജ് (20), കരമന നെടുങ്കാട് കുന്നിൻപുറത്ത് വീട്ടിൽ ജിതിൻ (23) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റുചെയ്തത്. ഒക്ടോബർ 10ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ ഉൾപ്പെട്ട സംഘം കരിക്കകം എരുമല അപ്പൂപ്പൻ കോവിലിന് സമീപത്തെ രാജേഷിന്റെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കരമനയിലെ ലോഡ്ജിൽ കഞ്ചാവ് പിടികൂടാനെത്തിയ പൊലീസിനുനേരെ ബോംബെറിഞ്ഞ കേസിലെ ഒന്നാം പ്രതിയായ അനന്തു, ഷാൻ രാജിന്റെ സഹോദരൻ എന്നിവരെ പേട്ട പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പിടിയിലായ പ്രതികൾക്ക് കരമനയിലെ ബോംബേറ് കേസുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. ശംഖുംമുഖം എ.സി ഡി.കെ. പൃഥ്വിരാജിന്റെയും പേട്ട എസ്.എച്ച്.ഒ റിയാസ് രാജയുടെയും നേതൃത്വത്തിൽ എസ്.ഐ രതീഷ്, സി.പി.ഒമാരായ രാജാറാം, ഷമി, വിനോദ്, ശ്രീജിത്ത്, വിപിൻ, രാകുൽ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ തിരുവനന്തപുരം സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പത്തോളം കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments