banner

ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് 30 ശതമാനം ചോദ്യം; പ്രായോഗിക പരീക്ഷയിൽ തീരുമാനം പിന്നീട്

തിരുവനന്തപുരം : എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഫോക്കസ് ഏരിയയ്ക്ക് പുറത്ത് 30 ശതമാനം ചോദ്യം ഉണ്ടാകുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാഠപുസ്തകത്തിലെ എല്ലാ ഭാഗത്തുനിന്നും ചോദ്യമുണ്ടാവും. എഴുപതു ശതമാനം ചോദ്യമായിരിക്കും ഫോക്കസ് ഏരിയയില്‍നിന്നുണ്ടാവുകയെന്ന്, വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതല യോഗത്തിനു ശേഷം മന്ത്രി വ്യക്തമാക്കി.

വാര്‍ഷിക പരീക്ഷയ്ക്കു മുമ്പായി മോഡല്‍ പരീക്ഷ നടത്തുന്നതില്‍ സാഹചര്യം അനുസരിച്ച് അതതു സ്‌കൂളുകള്‍ക്കു തീരുമാനമെടുക്കാം. 10, 11, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ പരീക്ഷയ്ക്കു മുമ്പ് തീര്‍ക്കും. വാര്‍ഷിക പരീക്ഷ നടത്തിപ്പില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ നേരത്തെ നിശ്ചയിച്ച പോലെ ഈ മാസം 29ന് തുടങ്ങും. കോവിഡ് പോസിറ്റിവ് ആയ കുട്ടികള്‍ക്കു പ്രത്യേക മുറി സജ്ജമാക്കും.  ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഉന്നത തല യോഗം തീരുമാനിച്ചു. ഒന്നു മുതല്‍ ഏഴു വരെ വിക്ടേഴ്‌സ് ചാനല്‍ വഴിയായിരിക്കും ക്ലാസ്. എട്ട്, ഒന്‍പത് ക്ലാസുകളില്‍ ജി സ്യൂട്ട് വഴിയാക്കും. ഓണ്‍ലൈന്‍ ക്ലാസില്‍ ഹാജര്‍ രേഖപ്പെടുത്തും. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ നിലവിലെ രീതിയില്‍ തുടരും.

അധ്യാപകര്‍ വിദ്യാര്‍ഥികളുമായി നിരന്തരം ആശയ വിനിമയം നടത്തണമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം മേലധികാരിക്കു റിപ്പോര്‍ട്ട് നല്‍കണം. പിടിഎ യോഗങ്ങള്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കണം. അധ്യാപകര്‍ സ്‌കൂളില്‍ ഹാജരാവണമെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments