banner

കൊല്ലത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് അര്‍ധരാത്രി ചാടി പോയ യുവാവ് പുഴയിൽ മരിച്ചനിലയിൽ

കൊല്ലം : പൊലീസ് സ്റ്റേഷനിൽ നിന്ന് അര്‍ധരാത്രി ചാടി പോയ യുവാവ് പുഴയിൽ മരിച്ചനിലയിൽ. കൊല്ലം കടയ്ക്കല്‍ സ്വദേശി അരവിന്ദ് (21) ആണ് മരിച്ചത്. പൊലീസ് പെട്രോളിംഗിനിടെ അർധരാത്രി വഴിയരികിൽ കണ്ട യുവാവിനെ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുക ആയിരുന്നു തുടർന്നാണ് യുവാവ് ഇവിടെ നിന്നും ഓടി പോയത്.

കഴിഞ്ഞ ഞായറാഴ്ച കടയ്ക്കലിലെ വീട്ടില്‍‌ നിന്ന് വഴക്കിട്ട് വീടുവിട്ടിറങ്ങിയ അരവിന്ദ് ബൈക്കില്‍ തമിഴ്നാട്ടിലേക്ക് പോകാനായി ശ്രമിച്ചു. ആര്യന്‍ങ്കാവ് അതിര്‍ത്തിയിലെത്തിയെങ്കിലും വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ അധികൃതർ കടത്തിവിട്ടില്ല. തിരികെ കുളത്തൂപ്പുഴ ഭാഗത്തേക്ക് വന്നപ്പോള്‍ ബൈക്കിന്‍റെ ഇന്ധനം തീര്‍ന്നു. ഇവിടെവച്ചാണ് അര്‍ധരാത്രിയില്‍ പൊലീസിന്റെ മുന്നില്‍പ്പെട്ടത്. വീട്ടുകാരുമായി വഴക്കുണ്ടായി ഇറങ്ങിപ്പോന്നതാണെന്ന് അരവിന്ദ് പൊലീസിനോട് പറ‍ഞ്ഞു.

അരവിന്ദിനെ കൂട്ടിക്കൊണ്ടുപോകാന്‍ പൊലീസ് വീട്ടുകാരെ വിവരം അറിയിച്ചു. അരവിന്ദിനെ കുളത്തൂപ്പുഴ സ്റ്റേഷനില്‍ എത്തിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് സ്റ്റേഷനു മുന്നില്‍ നിന്ന് അരവിന്ദ് ഇറങ്ങിപ്പോവുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. ശാസ്ത്രീയപരിശോധനകള്‍ പൂര്‍ത്തിയാക്കി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിക്ക് പുറകിലായുളള പുഴയിലൂടെ ഒഴുകിയെത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments