banner

ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെയെല്ലാം കണ്ടെത്തി

കോഴിക്കോട് :  ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളിൽ കണ്ടെത്താനുണ്ടായിരുന്ന നാല് പെൺകുട്ടികളെ കൂടി കണ്ടെത്തി. വെള്ളിമാട് കുന്നിലെ സർക്കാർ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഇവരെ മലപ്പുറം എടക്കരയിൽ നിന്നാണ് കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം പാലക്കാട്ടെത്തിയ കുട്ടികൾ അവിടെ നിന്നും എടക്കരയില്‍ എത്തുകയായിരുന്നു. ഓട്ടോയിൽ പോവുകയായിരുന്ന ഇവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു എന്നാണ് വിവരം.

ഇന്ന് രാവിലെ ഒരാളെ മൈസൂരിൽ നിന്നും മറ്റൊരാളെ ഇന്നലെ ബെംഗളൂരുവിൽ നിന്നും കണ്ടെത്തിയിരുന്നു. മൈസൂരുവിലെ മാണ്ഡ്യയില്‍ നിന്നാണ് രണ്ടാമത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയത് എന്നാണ് വിവരം. കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു കുട്ടിയെന്നാണ് അറിയുന്നത്.

ബുധനാഴ്ചയാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായത്. ആറ് പേരും കൂടി ചിൽഡ്രൻസ് ഹോമിന്റെ അടുക്കള ഭാഗത്ത് നിന്ന് ഏണി ഉപയോഗിച്ച് ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് നിഗമനം. കഴിഞ്ഞ ഒരുമാസത്തിനിടെ ചിൽഡ്രൻസ് ഹോമിലെത്തിയ കോഴിക്കോട് സ്വദേശികളായ പെൺകുട്ടികളെയാണ് കാണാതായത്. സംഭവത്തിൽ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

പെൺകുട്ടികൾ റോഡിലൂടെ നടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് ബെംഗളൂരുവിലെ മടിവാളയിലെ ഹോട്ടലിൽ പെൺകുട്ടികളെ ആദ്യം കണ്ടെത്തിയത്. പെൺകുട്ടികളെ കണ്ട് സംശയം തോന്നിയ ഹോട്ടൽ അധികൃതർ അവരെ തടഞ്ഞു വയ്ക്കാൻ ശ്രമിച്ചെങ്കിലും ഒരാൾ ഒഴികെ ബാക്കി അഞ്ചുപേരും ഓടി രക്ഷപ്പെട്ടു. കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം ബെംഗളൂരുവിൽ എത്തിയിരുന്നു.

രണ്ടു യുവാക്കളുടെ സഹായവും പെൺകുട്ടികൾക്ക് ലഭിച്ചിരുന്നുവെന്നാണ് വിവരം. മൊബൈൽ ഫോൺ നഷ്ടമായെന്ന് പറഞ്ഞു പെൺകുട്ടികൾ സഹായം തേടിയെന്നാണ് യുവാക്കൾ പറഞ്ഞത് എന്നാണ് റിപ്പോർട്ട്. ഇവരുടെ സഹായത്തിലാണ് പെൺകുട്ടികൾ റൂമെടുക്കാൻ ശ്രമിച്ചത്.

Post a Comment

0 Comments