banner

കൊല്ലത്ത് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ; 'സി' കാറ്റഗറിയിൽ ഓർക്കേണ്ടത്?

കൊല്ലം : കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം കണക്കാക്കി ജില്ലയെ 'സി' കാറ്റഗറിയിൽ ഉൾപ്പെടുത്തിയതിനാൽ ഇപ്പോൾ നിലനില്ക്കുന്ന നിയന്ത്രണങ്ങൾക്ക് പുറമേ പുതിയ നിയന്ത്രങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ അഫ്സാന പർവീൺ ഉത്തരവിറക്കി. ഇത് പ്രകാരം സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ക്ക് ഇന്നുമുതൽ വിലക്കുണ്ട്. 

മതപരമായ ചടങ്ങുകൾ ഓണ്‍ലൈനായി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തിയേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിംനേഷ്യങ്ങൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമായിരിക്കും. ട്യൂഷൻ ക്‌ളാസുകളും സി കാറ്റഗറിയിൽ അനുവദിക്കില്ല.

എന്താണ് 'സി' കാറ്റഗറി?

ആശുപത്രിയിൽ ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളെ ഓരോ കാറ്റഗറിയായി തിരിക്കുന്നത്. ആകെ രോ​ഗികളുടെ എണ്ണത്തിന്റെ 25 ശതമാനത്തിലധികം കോവിഡ് രോഗികളായതോടെയാണ് കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളെ സി കാറ്റ​ഗറിയിൽ ഉൾപ്പെടുത്തിയത്.

ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ ‘ബി’ കാറ്റഗറിയിലും, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ ‘എ’ കാറ്റഗറിയിലുമാണ്. കാസര്‍ഗോഡ് ജില്ല നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല.

എന്നാൽ, സംസ്ഥാനത്ത് പടരുന്നത് ഒമിക്രോണ്‍ വകഭേദമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞു. ഇതുവരെ പരിശോധിച്ച സാമ്പിളുകളില്‍ 94 ശതമാനവും ഒമിക്രോണും ആറ് ശതമാനം ഡെല്‍റ്റയുമാണു കണ്ടെത്തിയതെന്നു മന്ത്രി വ്യക്തമാക്കി. വിദേശത്തു നിന്ന് വന്ന 80 ശതമാനം ആളുകളിലും ഒമിക്രോൺ ആണ് കണ്ടെത്തിയതെന്ന് മന്ത്രി പറഞ്ഞു. വരുന്ന മൂന്ന് ആഴ്ച കൂടി അതിതീവ്ര വ്യാപനം തുടരാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments