banner

ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയോ/അപരാധിയോ?, കേസിന്റെ നാൾ വഴി ഇങ്ങനെ

കേരള മനസാക്ഷിയെ ഞെട്ടിച്ച കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട് കോടതി.  കേരള സമൂഹം ഏറെ ചര്‍ച്ച ചെയ്ത വിഷയങ്ങളിലൊന്നായിരുന്നു. ഒട്ടെറെ സംഭവ വികാസങ്ങള്‍ക്കൊടുവിലാണ് കേസില്‍ നിര്‍ണായ കോടതി തീരുമാനം വന്നിരിക്കുന്നത്. കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ആണ് വിധി പറഞ്ഞത്.

ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം അടക്കം 7 കേസുകളിലെ വിധിയാണ് കോടതി പറഞ്ഞത്. നീതി കിട്ടും വരെ പോരാടുമെന്ന് സിസ്റ്റര്‍ അനുപമ. അപ്പീല്‍ പോകുമെന്ന് കേസ് അന്വേഷിച്ച മുന്‍ കോട്ടയം എസ്പി എസ് ഹരിശങ്കര്‍. 

കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കൽ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്.

2017 മാർച്ചിലാണ് പീഡനം സംബന്ധിച്ച് മദർ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നൽകിയത്. അന്ന് അനുരഞ്ജന ശ്രമത്തിനാണ് അധികൃതർ മുതിർന്നത്.

2018 ജൂൺ ആദ്യം പള്ളിവികാരിയുടെ നേതൃത്വത്തില അനുരഞ്ജന ശ്രമം നടന്നു.

2018 മാര്‍ച്ച് 26 ന് കന്യാസ്ത്രീ മദര്‍ സുപീരിയര്‍ക്ക് പരാതി നല്‍കി.

ജൂണ്‍ 7 ന് കന്യാസ്ത്രീ ജില്ല പോലീസ് സൂപ്രണ്ടായിരുന്ന ഹരിശങ്കര്‍ക്ക് പരാതി നല്‍കുന്നു.

 21 ദിവസങ്ങള്‍ക്ക് ശേഷം 2018 ജൂണ്‍ 28 ന് പോലീസ് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചു. വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിനായിരുന്നു അന്വേഷണ ചുമതല. 

ജൂലൈ 1 ന് കന്യാസ്ത്രീയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. 

ജൂലൈ 5 ന് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റിനു മുന്നില്‍ പരാതിക്കാരി രഹസ്യമൊഴി നല്‍കി.  

ജൂലൈ 7 ന് ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍ ഉണ്ടാകുന്നു. അഡ്വ.രേഖശര്‍മ്മ മഠത്തിലെത്തി കന്യാസ്ത്രീയെ നേരില്‍ കണ്ടു.

ജൂലൈ 14 ന് അന്വേഷണ സംഘം പാലാ ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീ വാക്കാല്‍ പരാതി പറഞ്ഞു എന്നായിരുന്നു ബിഷപ്പിന്റെ മൊഴി. 

ജൂലൈ 25 നും 29 നും കേസില്‍ നിന്നു പിന്‍മാറാന്‍ രൂപത അധികാരികള്‍ പണം വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരന്‍ വെളിപ്പെടുത്തി.

ജൂലൈ 30 ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. 

ആഗസ്റ്റ് 10 ന് അന്വേഷണ സംഘം ജലന്ധറിലെത്തി. തുടര്‍ന്ന് നടന്നത് നാടകീയരംഗങ്ങള്‍.

ആഗസ്റ്റ് 13 ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. 

ആഗസ്റ്റ് 28 ന് തന്നെ വധിക്കാന്‍ ശ്രമം നടക്കുന്നതായി കന്യാസ്ത്രീയുടെ പരാതി. 

സെപ്റ്റംബര്‍ 10 ന് കേസില്‍, ഹൈക്കോടതി ഇടപെടല്‍ ഉണ്ടായി. എന്ത് നടപടി സ്വീകരിച്ചു എന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സര്‍ക്കാരിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം. 

സെപ്റ്റംബര്‍ 15 ബിഷപ്പ് ഫ്രാങ്കോ ചുമതലകളില്‍ നിന്ന് താത്കാലികമായി ഒഴിഞ്ഞു. 

സെപ്റ്റംബര്‍ 19 ന് തൃപ്പുണ്ണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഫ്രാങ്കോ ഹാജരായി. 

സെപ്റ്റംബര്‍ 24 ന് അറസ്റ്റിലായ ഫ്രാങ്കോയെ റിമാന്‍ഡ് ചെയ്ത് പാലാ ജയിലേക്ക് മാറ്റുന്നു. 

2018 ഒക്ടോബര്‍ 15 ന് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കി. 25 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. 

2019 ഏപ്രില്‍ 6 ന് കുറ്റപത്രം വൈകുന്നതിനെതിരെയുള്ള സേവ് ഔര്‍ സിസ്‌റ്റേഴ്‌സിന്റെ പ്രതിഷേധം. സമരത്തില്‍ കന്യാസ്ത്രീകളും പങ്കാളികളായി.

2019 ഏപ്രില്‍ 9 ന് പത്ത് മാസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 

2020 ജനുവരി 25 ന് വിചാരണകൂടാതെ കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി. ആദ്യം അഡീഷണല്‍ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും ഒടുവില്‍ സുപ്രീം കോടതിയും വിടുതല്‍ ഹര്‍ജി തള്ളി. 
സെപ്റ്റംബര്‍ 16 ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയില്‍ വിചാരണ തുടങ്ങി.

നവംബര്‍ 5 ന് ഫ്രാങ്കോ വീണ്ടും സമര്‍പ്പിച്ച വിടുതല്‍ പുനഃപരിശോധനാ ഹര്‍ജിയും സുപ്രീം കോടതി തള്ളി.

2021 ഡിസംബര്‍ 29 ന് കോടതിയില്‍ വാദം പൂര്‍ത്തിയായി.

ജനുവരി 10 ന് കേസിന്റെ വിധി 2022 ജനുവരി 14 ന് പറയുമെന്നറിയിച്ചു.

2022 ജനുവരി 14 ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തുന്നു.

Post a Comment

0 Comments