banner

ഒമിക്രോൺ വ്യാപനം: കൊല്ലത്തും നിയന്ത്രണങ്ങൾ, സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

കൊല്ലം : ജില്ലയില്‍ കോവിഡ് വൈറസിന്റെ വ്യാപനതോത് തടയുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുകയാണെന്ന് ജില്ലാ കളക്ടർ അഫ്സാന പർവീൻ. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ്, തദ്ദേശസ്വയംഭരണം, റവന്യൂ തുടങ്ങി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലഭ്യമാക്കാൻ നിർദ്ദേശിച്ചതായി ജില്ലാ കളക്ർ അറിയിച്ചു. എല്ലാ ചടങ്ങുകളും പൊതു പരിപാടികളും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പൊലിസ് മേധാവികളും, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ഇത് ഉറപ്പാക്കണം.  


കോവിഡ് ക്ലസ്റ്ററുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ നിയോഗിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അതത് വകുപ്പ് മേധാവികള്‍ അനുവദിക്കണം. ഒമ്പതാം തരം വരെയുളള ക്ലാസ്സുകള്‍ ജനുവരി 21 മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ പ്രിന്‍സിപ്പല്‍/ഹെഡ് മാസ്റ്റര്‍ ഉടന്‍ തന്നെ 15 ദിവസത്തേക്ക് അടച്ചിടണം.

എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്. മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ കൂടുതലുളളതിനാല്‍ എല്ലാ സാമൂഹ്യ, രാഷ്ട്രീയ, മത-സാമുദായിക പൊതുപരിപാടികള്‍, ഉത്സവങ്ങള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 പേരായി പരിമിതപ്പെടുത്തി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ല്‍ കൂടുതലായാല്‍ പൊതുപരിപാടികള്‍ അനുവദിക്കില്ല. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ ഭക്ഷണശാലകള്‍, തീയേറ്ററുകള്‍ എന്നിവിടങ്ങളിലെ ഇരിപ്പിട ക്രമീകരണം 50 ശതമാനമായി പരിമിതപ്പെടുത്തി ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കണം. എല്ലാ കടകളും ഓണ്‍ലൈന്‍ ബുക്കിംഗും വില്‍പ്പനയും പ്രോത്സാഹിപ്പിക്കണം.
മാളുകളില്‍ ജനത്തിരക്ക് അനുവദിക്കില്ല. 25 ചതുരശ്ര അടിയില്‍ ഒരാളെന്ന നിലയിലാണ് ഇവിടെ ക്രമീകരിക്കേണ്ടത്. നിയന്ത്രണം മറികടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

Post a Comment

0 Comments