banner

റെയിൽവേ പോലീസിന്റെ ചവിട്ടേറ്റ പൊന്നൻ ഷമീർ അഭയകേന്ദ്രത്തിൽ നിന്ന് ചാടി പോയി

കണ്ണൂർ : റെയിൽവേ പോലീസിന്റെ ചവിട്ടേറ്റ പൊന്നൻ ഷമീർ അഭയകേന്ദ്രത്തിൽ നിന്ന് ചാടി പോയി. മാവേലി എക്സ്പ്രസിൽ വച്ചാണ് റെയിൽവേ പോലീസിൻ്റെ ചവിട്ട് കെ.ഷമീർ എന്ന പൊന്നൻ ഷമീറിന് മേലെ വീഴുന്നത്. മേലെ ചൊവ്വയിലെ പ്രത്യാശാഭവൻ പുനരധിവാസകേന്ദ്രത്തിൽ താമസിപ്പിച്ചിരുന്ന ഇദ്ദേഹം ഇവിിടെ നിന്നാണ് രക്ഷപ്പെട്ടത്.

കഴിഞ്ഞദിവസം രാത്രി മുറിയുടെ പൂട്ടുപൊളിച്ച് മറ്റു രണ്ടുപേർക്കൊപ്പം കടന്നുകളയുകയായിരുന്നു. അമിതമദ്യപാനവും മാനസികപ്രശ്നങ്ങളും കാരണം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ഷമീർ രക്ഷപ്പെട്ടത്. പ്രത്യാശാഭവൻ അധികൃതർ പോലീസിൽ പരാതി നൽകി.

ബുധനാഴ്ച വൈകിട്ടാണ് ഷമീറിനെ റെയിൽവേ പോലീസ് പ്രത്യാശാഭവനിലെത്തിച്ചത്. വീട്ടുകാർക്ക് വേണ്ടാത്ത അവസ്ഥയിൽ മദ്യപാനചികിത്സയ്ക്കു കൂടിയാണ് ഇവിടെയെത്തിച്ചത്. എത്തുമ്പോൾ ശാന്തനായിരുന്ന ഇയാൾ പിന്നീട് അക്രമസ്വഭാവം കാണിക്കുകയായിരുന്നു. വ്യാഴാഴ്ച പ്രത്യേക മുറിയിലാക്കി. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ജീവനക്കാർ മുറിയിൽ കണ്ടിരുന്നു.

ആംബുലൻസ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ ചികിത്സയിലുണ്ടായിരുന്നയാളും റെയിൽവേ സ്റ്റേഷനിൽ പ്രശ്നങ്ങളുണ്ടാക്കിയ കേസിൽ ചികിത്സയിലുണ്ടായിരുന്നയാളുമാണ് ഇയാളുടെ കൂടെ രക്ഷപ്പെട്ടത്. വളപ്പിൽനിന്ന് കിട്ടിയ കമ്പിയുപയോഗിച്ചാണ് മുറിയുടെ പൂട്ട് തകർത്തത്.

ശനിയാഴ്ച ഷമീർ സഹോദരിയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മദ്യപിച്ച് ടിക്കറ്റില്ലാതെ ഞായറാഴ്ച മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ കയറിയപ്പോഴാണ് ഷമീറിന് പോലീസിന്റെ ചവിട്ടേറ്റത്.

ബുധനാഴ്ച പുലർച്ചെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉറങ്ങുകയായിരുന്ന ഇയാളെ റെയിൽവേ പോലീസാണ് കണ്ടെത്തിയത്. തുടർന്ന് ഉച്ചയ്ക്ക് കണ്ണൂർ റെയിൽവേ പോലീസിന് കൈമാറി. വീട്ടുകാർ സ്വീകരിക്കാത്തതിനാൽ ഇയാളെ പിന്നീട് പ്രത്യാശാഭവനിലേക്ക് മാറ്റുകയായിരുന്നു.
ബലാത്സംഗം, മോഷണമടക്കം എട്ടുകേസുകളിൽ പൊന്നൻ ഷമീർ പ്രതിയാണ്.

Post a Comment

0 Comments