banner

ശാന്തമായ മണ്‍റോതുരുത്തിൻ്റെ അന്തരീക്ഷത്തിലേക്ക് പടർന്ന ചോരയുടെ മണം; ചുരുളുകൾ അഴിക്കാനുറച്ച് പൊലീസ്!

മണ്‍റോതുരുത്തിലെ സംഭവം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടുമ്പോഴും നാട്ടുകാർക്കിടയിലെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെയാണ് മണ്‍റോതുരുത്ത് നിവാസിയായ പുരുഷോത്തമനെ തൂങ്ങിമരിച്ച നിലയിലും തൊട്ടടുത്ത മുറിയിൽ ഭാര്യ വിലാസിനിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിലും കണ്ടെത്തിയത്. ഭാര്യയെ വെട്ടികൊന്ന ശേഷം പുരുഷോത്തമൻ ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസ് അനുമാനിക്കുന്നത്.

മരിച്ച പുരുഷോത്തമന്‍ മന്ത്രവാദവും മറ്റും ചെയ്യാറുണ്ടായിരുന്നു. ഇദ്ദേഹത്തെ മുമ്പ് മാനസികരോഗത്തിന് ചികിത്സിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയോടെയാണ് കൃത്യം നടന്നതായി സംശയിക്കുന്നത്. പിന്നാലെ കഴിഞ്ഞ രാത്രിയോടെയാണ് പ്രദേശവാസികളും ബന്ധുക്കളും അറിയുന്നത്. 

പത്രങ്ങൾ വീടിൻ്റെ മുന്നിൽ കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ബന്ധുക്കളെയും പോലീസിനെയും  വിവരം അറിയിച്ചു. ഇവർ പരിശോധിക്കവേ പുരുഷോത്തമനെ തൂങ്ങിയ നിലയിൽ കണ്ടെത്തി. പിന്നാലെ പോലീസെത്തി നടത്തിയ പരിശോധനയിലാണ് ദാരുണ സംഭവം പുറത്തറിയുന്നത്. 

പുരുഷോത്തമനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലും, വിലാസിനിയെ രക്തത്തില്‍ കുളിച്ച നിലയിലുമാണ്  മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്വയം മരിക്കുകയാണെന്നും സ്വത്ത് ആര്‍ക്കൊക്കെ നല്‍കണമെന്നുമെല്ലാം വീടിന്‍റെ ചുവരില്‍ എഴുതിയിരുന്നു. പുരുഷോത്തമന്‍ എഴുതിയ ആത്മഹത്യ കുറിപ്പാണ് ഇതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ഈക്കാര്യത്തിൽ വിശദമായ അന്വേഷണങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Post a Comment

0 Comments