banner

പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് അഞ്ജലി വടക്കേപുരയ്ക്കൽ

കോഴിക്കോട് : ഫോര്‍ട്ടുകൊച്ചി നമ്ബര്‍ 18 ഹോട്ടലുടമ റോയി വയലാറ്റ് ഉള്‍പ്പെട്ട പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് കേസിലെ മൂന്നാം പ്രതി അഞ്ജലി റീമ ദേവ്.ഹോട്ടല്‍ ഉടമ റോയി വയലാറ്റിനെ തനിക്ക് അറിയില്ല. പരാതിക്കാരി സ്വമേധയാ മകളേയും കൂട്ടി ഡിജെ പാര്‍ട്ടിക്ക് എത്തിയതാണ്. പല സെലിബ്രിറ്റികളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്നും അഞ്ജലി പറഞ്ഞു.

അവിടെ വെച്ച്‌ പീഡനം ഉണ്ടായിട്ടില്ല. ലൈംഗിക ഉപദ്രവം ഉണ്ടായി എന്ന് ആരോപിക്കുന്ന പരാതിക്കാരി അവസാനം വരെ സന്തോഷത്തോടെ പാര്‍ട്ടിയില്‍ പങ്കെടുത്തു. ആരും മോശമായി പെരുമാറിയിട്ടില്ല. പാര്‍ട്ടി കഴിഞ്ഞ് അവര്‍ സന്തോഷത്തോടെയാണ് മടങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ അതിന് തെളിവാണെന്നും അഞ്ജലി ശബ്ദസന്ദേശത്തില്‍ പറഞ്ഞു.

പരാതിക്കാരി പറയുന്നതെല്ലാം പച്ചക്കള്ളമാണ്. പെണ്‍കുട്ടികളുമായി പരാതിക്കാരി സ്വമേധയാണ് ഡിജെ പാര്‍ട്ടിക്ക് വന്നത്. മകളും മറ്റ് പെണ്‍കുട്ടികളും കൂടെ ഉണ്ടായിരുന്നു. ബിസിനസ് മീറ്റ് എന്ന് തെറ്റിദ്ധരിപ്പിച്ച്‌ കൊണ്ട് പോയതല്ല. തന്റെ കമ്ബനിയിലെ സ്റ്റാഫ് ആയിരുന്ന സ്ത്രീയാണ് തനിക്കെതിരേ ആരോപണമുന്നയിച്ചത്. തന്റെ ജീവിതമാണ് ഇപ്പോള്‍ നശിപ്പിക്കപ്പെടുന്നത്.

38 വയസ്സുള്ള സ്ത്രീയാണ് അവര്‍, യൂട്യൂബും വ്‌ളോഗുമൊക്കെ ആയി ലോകപരിചയമുള്ള പരാതിക്കാരി, അര്‍ധരാത്രിയില്‍ നമ്ബര്‍ 18 പോലെയൊരു ഹോട്ടല്‍ പബ്ബില്‍ മീറ്റിങ് ഉണ്ടെന്ന് തെറ്റിദ്ധരിച്ച്‌ പോയി എന്നാണ് പറയുന്നത്. തനിക്കെതിരേയുള്ള എല്ലാ കേസുകളും കെട്ടിച്ചമച്ചതാണെന്നും അഞ്ജലി ആവര്‍ത്തിച്ച്‌ അവകാശപ്പെട്ടു.

ഓഫീസിലെ ചെക്ക് ലീഫുകള്‍ കാണാത്തതിനെ തുടര്‍ന്ന് കമ്ബനിയിലെ സ്റ്റാഫ് ആയിരുന്ന പരാതിക്കാരിയുമായി തര്‍ക്കമുണ്ടായിരുന്നു. തന്റെ ബിസിനസ് ക്ലയന്റ്‌സിനോട് ഇല്ലാത്തത് പലതും സംസാരിച്ച്‌ തന്നെയും കമ്ബനിയേയും തകര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അവരെ പുറത്താക്കി.

പണം കടം വാങ്ങിയതിന് പറഞ്ഞുറപ്പിച്ചതിലധികം പണവും പലിശയും വട്ടിപ്പലിശക്കാരിയായ ഈ സ്ത്രീ തന്നോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് നിരവധി തവണ ഈ സ്ത്രീ തന്നെ ഭീഷണിപ്പെടുത്തി. ആറ് മാസമെങ്കിലും അകത്തു കിടക്കേണ്ട കേസില്‍ കുടുക്കുമെന്നായിരുന്നു ഭീഷണി. നിന്നെ ഞാന്‍ ഫെയ്മസ് ആക്കി തരാം എന്നൊക്കെയായിരുന്നു ഭീഷണിയെന്നും അഞ്ജലി ആരോപിച്ചു.

കഴിഞ്ഞ ഒക്ടോബറില്‍ നമ്പർ 18 ഹോട്ടലില്‍വെച്ച്‌ ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയുടെയും മകളുടെയും പരാതി. ഫോര്‍ട്ട് കൊച്ചി പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റോയി വയലാറ്റ് ആണ് മുഖ്യപ്രതി. ഇയാളുടെ സുഹൃത്ത് സൈജു തങ്കച്ചന്‍, അഞ്ജലി റീമദേവ് എന്നിവരും പ്രതികളാണ്.

മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്ബായിരുന്നു പീഡനം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തി. പൊലീസില്‍ പരാതി നല്‍കിയാല്‍ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.

താന്‍ തെറ്റുചെയ്തിട്ടില്ലെന്ന് അവകാശപ്പെട്ട് അഞ്ജലി നേരത്തെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. അതേസമയം പോക്‌സോ കേസില്‍ ഹോട്ടലുടമ റോയ് വയലാറ്റിനും കൂട്ടുപ്രതിയായ അഞ്ജലിക്കുമെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments